# പൊലീസ് പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി
ആലപ്പുഴ: ശനിയാഴ്ച രാത്രി മുതൽ ജില്ല പൊലീസ് വലയത്തിലായിട്ടും ബി.ജെ.പി നേതാവിന്റെ കൊലപാതകം തടയാൻ സാധിക്കാതിരുന്നത് പൊലീസിന് വീഴ്ചയായി. നഗരം ഇരട്ടക്കൊലപാതകത്തിന് സാക്ഷ്യം വഹിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ജില്ലയിലേക്കെത്തി.
ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം ഐ.ജി ഹർഷിത അട്ടല്ലൂരി ജില്ലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ക്രമസമാധാനപാലനത്തിനും കൊലപാതകങ്ങൾ സംബന്ധിച്ച് അന്വേഷണത്തിനും ഐ.ജിയാണ് നേതൃത്വം നൽകുന്നത്. എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ രാവിലെ ആലപ്പുഴയിൽ ചേർന്നു. ജില്ലയിൽ ഇന്നലെ ആരംഭിച്ച നിരോധനാജ്ഞ ഇന്നും തുടരും.
ജില്ലാ അതിർത്തികളിലും പ്രധാന ജംഗ്ഷനുകളിലും പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സഞ്ചാരസ്വാതന്ത്ര്യത്തിന് വിലക്കില്ലെങ്കിലും രേഖകൾ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കാറുകളും ഇരുചക്രവാഹനങ്ങളും പരിശോധിക്കുന്നുണ്ട്. സംഘർഷം പുറത്തേക്ക് വ്യാപിക്കാതിരിക്കാൻ ആവശ്യമെങ്കിൽ റെയ്ഡ്, അറസ്റ്റ് നടപടികൾ സ്വീകരിക്കാനും ഡി.ജി.പി നിർദേശം നൽകി.
ജില്ലയിലാകെ വിവിധ പാർട്ടി അനുഭാവികളായ 50 ഓളം പേർ കരുതൽ തടങ്കലിലാണെന്ന് ഐ.ജി ഹർഷിത അട്ടല്ലൂരി പ്രതികരിച്ചു. ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്, ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ചയുടെ അവധി പ്രതീതി ഉണ്ടായിരുന്നതിനാൽ നിരോധനാജ്ഞയുടെ വലിയ പ്രതിഫലനം ദൃശ്യമായില്ല. ഉത്സവാഘോഷം നടക്കുന്ന നഗരപ്രദേശത്ത് ജനങ്ങൾ കൂട്ടം കൂടുന്നതിൽ നിന്ന് പൊലീസ് കർശനമായി വിലക്കി. കൂട്ടമായെത്തുന്നവരെ പലയിടത്തും തിരിച്ചയച്ചു. അതേ സമയം ഹോട്ടലുകളിലടക്കം തിരക്ക് പ്രകടമായിരുന്നു.
വീഴ്ച പറ്റിയെന്ന് വിമർശനം
1. രാഷ്ട്രീയ കൊലപാതകം അരങ്ങേറിയിട്ടും പൊലീസ് ജാഗ്രത പുലർത്തിയില്ല
2. ആദ്യകൊലപാതകം നടന്ന് ഇരുട്ടിവെളുക്കും മുമ്പ് അടുത്ത കൊലപാതകം
3. പൊലീസിനും ആഭ്യന്തരവകുപ്പിനും വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല എം.എൽ.എ
4. കൊലയാളികളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷം
""
പൊലീസിന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ല. പ്രതികൾ ഏത് സ്ഥാനത്തുള്ളവരായാലും പിടികൂടും. നിലവിൽ സംശയപട്ടികയിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെല്ലാം പ്രതികളല്ല. വിശദമായ ചേദ്യം ചെയ്യലിൽ പ്രതികളെ അറസ്റ്റ് ചെയ്യും.
ഹർഷിത അട്ടല്ലൂരി,
ഐ.ജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |