12 മണിക്കൂറിനിടെ
12 കിലോമീറ്ററിനുള്ളിൽ
2 കൊലപാതകങ്ങൾ
144 - ജില്ലയിൽ ഇന്നും നിരോധനാജ്ഞ
ആലപ്പുഴ: സംസ്ഥാനത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടലിലാണ് ആലപ്പുഴ നഗരം. കേവലം 12 കിലോമീറ്ററിനുള്ളിലാണ് രണ്ട് കൊലപാതകങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സംഭവിച്ചത്. ഫെബ്രുവരി 24ന് ചേർത്തലയിലെ ആർ.എസ്.എസ് ഗഡ്നായക് നന്ദുകൃഷ്ണയുടെ കൊലപാതകത്തിന് ശേഷം ജില്ല പുറമേ ശാന്തമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണങ്ങളുണ്ടായത്.
ശനിയാഴ്ച രാത്രി എസ്.ഡി.പി.ഐ സംസ്ഥാന നേതാവ് കെ.എസ്. ഷാനും പകരത്തിന് പകരമെന്നോണം ഞായറാഴ്ച പുലർച്ചെ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന നേതാവ് രൺജിത്ത് ശ്രീനിവാസനും കൊലക്കത്തിക്കിരയായി. ഇരുവരുടെയും മരണ വാർത്ത കേട്ട നടുക്കത്തിലാണ് ഞായറാഴ്ച നേരം പുലർന്നത്. മണിക്കൂറുകൾക്കകം ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ, അക്ഷരാർത്ഥത്തിൽ ഭീതിജനകമായ അന്തരീക്ഷമാണ് ജില്ലയിലുടനീളം തളം കെട്ടിയത്. ഇന്നും നിരോധനാജ്ഞ തുടരും. രണ്ട് കേസുകളിലുമായി അൻപതോളം പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
കാറിൽ സംഘമായെത്തിയ അക്രമികൾ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഷാനെ ഇടിച്ചിട്ട ശേഷം തുരുതുരാ വെട്ടുന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെ 6.45ന് സ്വന്തം വീട്ടിലെ ഡൈനിംഗ് ഹാളിലാണ് രൺജിത്തിനെ വെട്ടിക്കൊല്ലപ്പെടുത്തിത്. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും കൺമുന്നിലിട്ടായിന്നു ആക്രമണം. രാവിലെ 7ഓടെ വാർത്ത പരന്നതോടെ നഗരവാസികൾ അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടെ സംശയാസ്പദമായി നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെയാണ് രൺജിത്തിനെ അക്രമിച്ചത് ആറ് ബൈക്കുകളിലായെത്തിയ 12 അംഗ സംഘമാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്.
നന്ദു കേസിന്റെ പ്രതികാരമോ?
2021 ഫെബ്രുവരി 24നാണ് ആർ.എസ്.എസ് ഗഡനായക് നന്ദുകൃഷ്ണ (22) ചേർത്തലയിൽ കൊല്ലപ്പെട്ടത്. തലയ്ക്ക് കൊടുവാൾ കൊണ്ട് വെട്ടിയായിരുന്നു കൊലപാതകം. നന്ദുവിനൊപ്പമുണ്ടായിരുന്ന മൂന്നുപേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പിന്നിൽ എസ്.ഡി.പി.ഐയാണെന്നാണ് പൊലീസ് കേസ്. നന്ദു വധക്കേസിൽ എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് നേതാക്കളടങ്ങുന്ന 37 പേരാണ് പൊലീസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |