ആലപ്പുഴ: കൊറ്റംകുളങ്ങരയിൽ വീടിന് തീപിടിച്ച് കമ്പ്യൂട്ടറും പോർച്ചിൽ സൂക്ഷിച്ചിരുന്ന ബുള്ളറ്റും കയർഭൂവസ്ത്രങ്ങളും കത്തിനശിച്ചു. ആലപ്പുഴ കാളാത്ത് പള്ളിയുടെ എതിർവശം കൊറ്റംകുളങ്ങര വാർഡ് വെളുത്തേടത്ത് ഹൗസ് വി.എ. ജോസഫിന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്.
കഴിഞ്ഞ ദിവസം പുലർച്ച 3.45 ഓടെയാണ് സംഭവം. കാർപോർച്ചിനോട് ചേർന്നുള്ള കമ്പ്യൂട്ടർ മുറിയിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമികനിഗമനം. തീയും പുകയും ഉയർന്നതോടെ നടത്തിയ പരിശോധനയിലാണ് തീപിടിത്തം തിരിച്ചറിഞ്ഞത്. ജോസഫും ഭാര്യ ഷീലയും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. കമ്പ്യൂട്ടർ, മോണിറ്റർ, കട്ടിൽ എന്നിവയടക്കം കത്തിനശിച്ചു.
ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു. 60 കെട്ട് ഭൂവസ്ത്രമാണ് കത്തിനശിച്ചത്. ഇതിന് സമീപം സൂക്ഷിച്ചിരുന്ന ജോസഫിന്റെ മകന്റെ ബുള്ളറ്റാണ് കത്തിയത്. ഏകദേശം ആറുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽനിന്ന് നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ പി.ബി. വേണുക്കുട്ടൻ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ എച്ച്. സതീശൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. സന്തോഷ്, പി.രതീഷ്, സനു രാജ്, പി.പി. പ്രശാന്ത്, സജീഷ്, സി.കെ.അമൽദേവ്, സനീഷ് മോൻ, കെ.പി. ചന്ദ്രപ്പൻ, കെ.എസ്. ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |