ആലപ്പുഴ: പുതുവർഷം മുതൽ ജോലിക്ക് നിയോഗിക്കേണ്ട തൊഴിലാളികളെ കരാറുകാർ തിരഞ്ഞെടുക്കും. തൊഴിലാളികളെ യൂണിയനുകൾ വിതരണം ചെയ്യുന്ന രീതിക്ക് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയതിന്റെ പിൻബലത്തിലാണ് കരാറുകാരുടെ തീരുമാനം.
ജില്ലയിൽ ഓരോ പ്രവൃത്തികൾക്കും നാല് യൂണിയനുകൾ നിയോഗിക്കുന്ന തൊഴിലാളികളെയും പ്രാദേശിക തൊഴിലാളികളെയുമാണ് കാലങ്ങളായി ഉപയോഗിച്ചിരുന്നത്. എന്നാൽ തൊഴിലാളികളുടെ വൈദഗ്ദ്ധ്യക്കുറവ് പണികളുടെ ഗുണമേന്മയെ ബാധിക്കുകയാണെന്ന് സർക്കാരും സ്വകാര്യ കരാറുകാരും ഒരേ സ്വരത്തിൽ പറയുന്നു.
പലപ്പോഴും ആവശ്യത്തിലധികം തൊഴിലാളികളെ, യൂണിയനുകളുടെ സമ്മർദ്ദത്തിന് വഴങ്ങി ജോലിക്ക് നിറുത്തേണ്ടി വരുന്നതായും പരാതിയുണ്ട്. ഇനി മുതൽ മുൻപരിചയമുള്ള വിദഗ്ദ്ധ തൊഴിലാളികളെ തിരഞ്ഞെടുത്ത് പണിക്ക് നിയോഗിക്കാനാണ് കരാറുകാരുടെ തീരുമാനം.
തൊഴിൽ കിട്ടണമെങ്കിൽ വൈദഗ്ദ്ധ്യം വേണം
1. തൊഴിലാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലുടമയ്ക്ക്
2. ഗുണമേന്മയും വേഗതയുമാണ് നിർമ്മാണ മേഖലയ്ക്ക് വേണ്ടത്
3. യന്ത്രങ്ങളും വിദഗ്ദ്ധ തൊഴിലാളികളും ഉറപ്പാക്കും
2. യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന ജോലികൾ തടസപ്പെടുത്തരുത്
3. തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം ഉറപ്പാക്കണം
4. ചുമട്ടുതൊഴിലാളികളെ ആവശ്യമായ ജോലികൾക്ക് നിയോഗിക്കും
5. തൊഴിൽ പരിചയം ഇല്ലെങ്കിൽ ജോലി ലഭിക്കില്ല
ദിവസവേതനം:
₹ 1200 - 1500
തൊഴിൽ മികവിന് പദ്ധതികളില്ല
തൊഴിലാളികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകുന്നതിനോ, തൊഴിൽ മികവ് വർദ്ധിപ്പിക്കുന്നതിനോ യാതൊരു ഇടപെടലും ട്രേഡ് യൂണിയനുകളുടെയും നൈപുണ്യ വികസന വകുപ്പിന്റെയും ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ഇതിന്റെ പ്രതിഫലനം നിർമ്മാണപ്രവൃത്തികളിലുണ്ടാകും. വിദഗ്ദ്ധ തൊഴിലാളികൾക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചിട്ടും പഴയ ശൈലി മാറ്റാൻ യൂണിയനുകൾ തയ്യാറാകുന്നില്ല.
""
നിർമ്മാണ പ്രവൃത്തികൾ മോശമാകുമ്പോൾ കരാറുകാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പരിശീലനമുള്ള തൊഴിലാളികളുണ്ടെങ്കിൽ ഗുണമേന്മയുറപ്പാക്കാനാവും. ജനുവരി 1 മുതൽ വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ തിരഞ്ഞെടുത്താവും ജോലിക്ക് നിയോഗിക്കുക.
വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്,
കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |