ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളികളുടെ അതിക്രമങ്ങൾ വർദ്ധിക്കുമ്പോഴും ഇവരുടെ വിവരശേഖരണം ജില്ലയിൽ പൂർത്തിയായില്ല. പുന്നപ്ര, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, അരൂർ ഭാഗങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്നത്.
അമ്പലപ്പുഴ, പുന്നപ്ര സ്റ്റേഷൻ പരിധിയിൽ മാത്രം ആയിരക്കണക്കിന് തൊഴിലാളികളാണ് പലയിടങ്ങളിലായി താമസിക്കുന്നത്. കൊവിഡ് കാലത്ത് ഇവിടെ പൊലീസുമായി അന്യസംസ്ഥാന തൊഴിലാളികൾ വാക്കേറ്റത്തിലും ഏർപ്പെട്ടിരുന്നു. കഞ്ചാവുമായി കഴിഞ്ഞ ദിവസം അമ്പലപ്പുഴ പൊലീസ് അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നതാണെന്ന വിവരം മാത്രമാണ് ലഭിച്ചത്.
കരാറുകാരോടൊപ്പമാണ് പലരും ജോലി ചെയ്യുന്നതെങ്കിലും ഇവരെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളില്ല. വാടകയ്ക്ക് വീടെടുത്ത് താമസിക്കുന്ന ഇവരിൽ പലരും ഒരു കരാറുകാരനോടൊപ്പം സ്ഥിരമായി ജോലി ചെയ്യാറില്ല. വർഷങ്ങളായി ഇവിടെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് പലരെയും കൊണ്ടുവന്നിട്ടുള്ളത്. ഇങ്ങനെ എത്തുന്നവരുടെ വിവരങ്ങളാണ് പൊലീസിന് ലഭിക്കാത്തത്. ഇവരെ താമസിക്കുന്ന കെട്ടിട ഉടമകളാണ് വിവരങ്ങൾ പൊലീസ് സ്റ്റേഷനിൽ നൽകേണ്ടത്. എന്നാൽ കെട്ടിടം ഒരാൾക്ക് വാടകയ്ക്ക് നൽകുന്നതല്ലാതെ മറ്റ് വിവരങ്ങളൊന്നും ഇവർ അന്വേഷിക്കാറില്ല.
സ്ഥിരമായി ഒരിടത്ത് തങ്ങാറില്ല
1. ജില്ലയിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ കുറവ്
2. സീസൺ അനുസരിച്ചാണ് തൊഴിലാളികൾ എത്തുന്നത്
3. ഇതിനാൽ വിവര ശേഖരണം ബുദ്ധിമുട്ടിലായി
4. തദ്ദേശ സ്ഥാപനങ്ങൾ വിവരങ്ങൾ ശേഖരിച്ചിരുന്നു
5. എന്നാൽ പൂർണമായും ശേഖരിക്കാനായില്ല
6. പലരും ക്രിമിനൽ പശ്ചാത്തലമുള്ളവർ
7. വ്യാജ മേൽവിലാസമാണ് നൽകുന്നത്
8. തിരിച്ചറിയൽ രേഖകളും റേഷൻകാർഡുകളും സ്വന്തമാക്കിയവരുമുണ്ട്
ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾ: 13700
(ലേബർ ഓഫീസ് കണക്ക്)
''''
ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ സീസൺ അനുസരിച്ചാണ് ജില്ലയിൽ കൂടുതലായി തൊഴിലാളികൾ എത്തുന്നത്. പലരും മറ്റ് ജില്ലകളിലേയ്ക്ക് ജോലി തേടി പോവുകയും പുതുതായി എത്തുകയും ചെയ്തു.
വേണു, ജില്ലാ ലേബർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |