ചേർത്തല : ഉരുളക്കിഴങ്ങുമായെത്തിയ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 1.2കോടി വിലവരുന്ന രണ്ട് ലക്ഷത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ലോറിയിലുണ്ടായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ സേലം ആറ്റൂർ തുമ്പൽ തേർക്കുകാടായ് വീഥിയിൽ അരുൾമണി (29), സഹായി സേലം ഓമല്ലൂർ കനവൈപുധൂർ കെ.എൻ.പുഡൂർ രാജശേഖർ(29)എന്നിവരാണ് പിടിയിലായത്.
100ചാക്കുകളിലാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് നിറച്ചിരുന്നത്. ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണിവയെന്നാണ് വിവരം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല പൊലീസ് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ പുലർച്ചെ ഒന്നിന് അർത്തുങ്കൽ ബൈപ്പാസിന് സമീപം സംശയകരമായ നിലയിൽ ലോറി കണ്ടെത്തിയത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ ലോറി സ്റ്റേഷനിലെത്തിച്ചു. രാവിലെ ലോറിയിൽ നിന്ന് ഉരുളക്കിഴങ്ങ് ചാക്കുകളിറക്കി നടത്തിയ പരിശോധനയിലാണ് ഹാൻസ് ശേഖരം കണ്ടെത്തിയത്.അടിയിൽ പുകയില ഉത്പന്നങ്ങൾ നിറച്ച ചാക്കുകളും അതിനു മുകളിലായി ചെറിയ 280 ചാക്കുകളിൽ ഉരുളക്കിഴങ്ങും അടുക്കിയിരിക്കുകയായിരുന്നു. ഓരോ സ്ഥലങ്ങളിലും നിശ്ചിതചാക്കുകൾ ഇറക്കിയായിരുന്നു ഇവരുടെ യാത്രയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.കടത്തിന് പിന്നിൽ വൻ സംഘങ്ങളുണ്ടെന്നാണ് സൂചന. ഇതിന്റെ സൂത്രധാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ഡിവൈ.എസ്.പി ടി.ബി.വിജയൻ പറഞ്ഞു.സംസ്ഥാനത്ത് പാക്കറ്റൊന്നിന് 60 മുതൽ 100 രൂപ വരെയാണ് ഹാൻസിന് വില ഈടാക്കുന്നത് .പിടിയിലായവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ്കുമാർ,എസ്.ഐ വിൻസെന്റ്,ജില്ലാ നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ അജയഘോഷ്,ജിതിൻ,പ്രവീഷ്,സേവ്യർ,അബിൻകുമാർ,ഗിരീഷ്,അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |