SignIn
Kerala Kaumudi Online
Saturday, 20 April 2024 1.34 AM IST

നിരീക്ഷണം ശക്തമാക്കാൻ മോട്ടോർ വാഹനവകുപ്പ്.... വരുന്നു, 50 കാമറകൾ

s

ആലപ്പുഴ : നിരത്തിലെ നിയമലംഘകരെ കുടുക്കാൻ മോട്ടോർ വാഹനവകുപ്പ് കാമറ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലാകെ 50 ഒഫൻസ് ഡിറ്റക്‌ഷൻ കാമറകൾ സ്ഥാപിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ കീഴിൽ ഈ മാസം അവസാനത്തിൽ പുതിയ സംവിധാനം പ്രവർത്തന സജ്ജമാകും.

കെൽട്രോണിനാണ് കരാർ. കാമറ സ്ഥാപിക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണെന്ന് കെൽട്രോൺ അധികൃതർ പറഞ്ഞു. ജില്ലയിൽ പൊലീസും മോട്ടോർ വാഹനവകുപ്പും സ്ഥാപിച്ചിട്ടുള്ള 40കാമറകൾക്ക് പുറമേയാണ് പകലും രാത്രിയിലും നിയമ ലംഘനം നടത്തുന്നവരെ കുടുക്കാൻ കഴിയുന്ന ആധുനിക സംവിധാനമുള്ള കാമറകൾ സ്ഥാപിക്കുന്നത്.

പ്രധാന ജംഗ്ഷനുകൾ, തിരക്കേറിയ നഗരപ്രദേശങ്ങൾ, അപകട സോണുകൾ എന്നിവിടങ്ങളിലാകും കാമറകൾ. താലൂക്ക് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കാമറകൾ സ്ഥാപിക്കുന്നത്. നാലു ലക്ഷം രൂപയിൽ അധികം വിലവരുന്ന കാമറകളിൽ മൊബൈൽ സിം സംവിധാനവും ഉണ്ടാകും.

കൺട്രോൾ റൂം

കാമറകളുടെ ഏകീകരണത്തിന് അമ്പലപ്പുഴ ജംഗ്ഷനിൽ കൺട്രോൾ റൂം തുറന്നു. ഇതിനായി ബി.എസ്.എൻ.എൽ ഓഫീസിന്റെ മുറിയാണ് മോട്ടോർ വാഹന വകുപ്പ് വാടയ്‌ക്കെടുത്തത്. കൺട്രോൾ റൂമിൽ ഒരു ജീവനക്കാരന് അഞ്ചു കാമറകൾ ഒരേ സമയം നിരീക്ഷിക്കാൻ കഴിയും. 24മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. നിയമലംഘനം നടത്തുന്ന വാഹന ഉടമക്ക് നോട്ടീസ് നൽകും.

കാമറയിൽ കുടുങ്ങുന്നവർ

1. സീറ്റ് ബെൽറ്റ് ഇടാതെ വാഹനം ഓടിക്കുന്നവർ

2. അമിതവേഗതയിൽ വാഹനം ഓടിക്കുക

3. ഹെൽമെറ്റ് ധരിക്കാത്തവർ

4. റെഡ്‌ ലൈറ്റ് ലംഘനം

5. അലക്ഷ്യമായ ഡ്രൈവിംഗ്

പുതിയതായി സ്ഥാപിക്കുന്ന കാമറകൾ : 50

ജില്ലയിലെ റോഡുകളിൽ കാമറകൾ

നിലവിലുള്ള കാമറകൾ ........................ 40

മോട്ടോർ വാഹന വകുപ്പിന്റേത് ......... 13

പൊലീസ് സ്ഥാപിച്ചത്............................27

നിലവിൽ പ്രവർത്തിക്കുന്നത് ...............20

2008ൽ സ്ഥാപിച്ചവയിൽ പകുതിയും മിഴിയടച്ചു

മോഷണവും അപകടങ്ങളും വെല്ലുവിളി ഉയർത്തുമ്പോഴും 2008ൽ ജില്ലയിലെ പാതയോരത്ത് സ്ഥാപിച്ച സുരക്ഷ കാമറകളിൽ ഭൂരിപക്ഷവും കണ്ണ് തുറന്നിട്ട് വർഷങ്ങളായി. ആകെയുള്ള 40 കാമറകളിൽ 20 എണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് കാമറകൾ പ്രവർത്തനരഹിതമായത്. ഓരോ ആറ് മാസം കൂടുമ്പോഴും കാമറകളുടെ അറ്റകുറ്റപ്പണികൾക്കായി മേലധികാരികൾക്ക് കത്തെഴുതി അധികൃതർ മടുത്തു. പല കേസുകൾക്കും നിർണായക തെളിവുകൾ കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ആശ്രയിക്കുന്നത് നിരത്തുകളിലെ നിരീക്ഷണ കാമറകളെയായിരുന്നു. ഇപ്പോൾ സ്വകാര്യ വ്യക്തികൾ വീടുകളിലും വ്യാപാരശാലകളിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകളെയാണ് അന്വേഷണ ഏജൻസികൾ ആശ്രയിക്കുന്നത്.

''ഒഫൻസ് ഡിറ്റക്‌ഷൻ കാറമകൾ സ്ഥാപിക്കുന്ന കരാറിൽ പത്ത് വർഷത്തെ വാർഷിക അറ്റകുറ്റപ്പണികളുംഉൾപ്പെടുത്തിയിട്ടുണ്ട്.

- മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.