ആലപ്പുഴ: ഒമിക്രോൺ ഭീഷണിക്ക് പിന്നാലെ ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ടി.പി.ആർ 11.4 ശതമാനത്തിലെത്തി. ഇതാണ് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്. സമ്പർക്ക വ്യാപനം ഉയരുകയാണ്.
ക്രിസ്മസ് - പുതവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതാണ് രോഗവ്യാപനത്തിന് കാരണം. വരുംദിവസങ്ങളിൽ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയന്ത്രണം കടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ ആലോചന. ക്രിസ്മസിന് മുമ്പ് 100ൽ താഴെയായിരുന്നു പ്രതിദിന രോഗികൾ. ഇപ്പോഴിത് ഇരുന്നൂറ്റിയമ്പതിനടുത്താണ്. കഴിഞ്ഞ മാസം ആദ്യം നൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം. ഒരാഴ്ചകൊണ്ടാണ് രോഗവ്യാപനം ഉയർന്നത്.
അതിവ്യാപന ശേഷിയുള്ള കൊവിഡ് വകഭേദമായ ഒമിക്രോൺ, 21പേർക്കാണ് റിപ്പോർട്ട് ചെയ്തത്. വിദേശത്ത് നിന്നെത്തിയവർക്കും അവരുമായി സമ്പർക്കമുള്ളവർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മൂന്നാം തരംഗവും ഒമിക്രോണും ഒരുപോലെ വന്നതോടെ വാക്സിനേഷൻ വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
പ്രതിരോധ വാക്സിൻ സ്വീകരിച്ചത്: 3.32 ലക്ഷം
മരിച്ചത്: 4,000 ഓളം
അകലം മറന്ന് ആൾക്കൂട്ടം
1. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടുന്നു
2. പ്രതിരോധം പാളിയത് സാമൂഹിക അകലം മറന്നത്
3. കടകൾക്ക് മുന്നിൽ സോപ്പും സാനിറ്റൈസറും കാണാനില്ല
4. പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമില്ല
5. മാസ്ക് ധരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു
നടപടി കടുപ്പിച്ച് പൊലീസ്
നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ജില്ലയിൽ പൊലീസ് പരിശോധന ശക്തമാക്കി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. ആവശ്യമെങ്കിൽ താത്കാലിക ചികിത്സാ കേന്ദ്രങ്ങൾ തുറക്കാനും ആരോഗ്യവകുപ്പ് നടപടി ആരംഭിച്ചു.
""
ജില്ലയിൽ കൊവിഡ് പോരാളികൾക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. രണ്ടായിരത്തിൽ അധികം പേരാണ് ഇതുവരെ ബൂസ്റ്റർ ഡോസെടുത്തത്. 15നും 18നും ഇടയിൽ പ്രായമായ അരലക്ഷത്തോളം കുട്ടികൾക്ക് ആദ്യഡോസ് നൽകി.
എ. അലക്സാണ്ടർ
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |