ആലപ്പുഴ: തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിയുടെ വിശദീകരണ യോഗമായ ജനസമക്ഷം സിൽവർ ലൈൻ നാളെ എസ്.വി.ഡി സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
കേരളാ റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി. അജിത്ത് കുമാർ പദ്ധതി വിശദീകരിക്കും. കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിംഗ് ഡയറക്ടർ പി. ജയകുമാർ സ്വാഗതവും ജോ. ജനറൽ മാനേജർ ജി. അനിൽകുമാർ നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങൾക്ക് മന്ത്രിമാരും കെ - റെയിൽ പ്രതിനിധികളും മറുപടി നൽകും. രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ജില്ലയിൽ 19 കിലോമീറ്റർ
സിൽവർ ലൈനിന്റെ 19 കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. ചെങ്ങന്നൂരിലാണ് സ്റ്റേഷൻ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.3 കിലോമീറ്റർ അകലത്തിൽ എം.സി റോഡിന് സമീപം ആധുനിക സൗകര്യങ്ങളോടെയാണ് കെ-റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് സ്റ്റേഷനുകൾ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ സഞ്ചരിക്കുക.
ഉണർവോടെ കെ -റെയിൽ വഴിതെളിക്കും
1. ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റി
2. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തി യാത്രാക്രമീകരണം
3. ശബരിമല തീർത്ഥാടകർക്കായി പ്രത്യേക സൗകര്യം
4. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാൻ സംവിധാനം
5. ലോറികളും കാറുകളും കയറ്റിക്കൊണ്ടുപോകാൻ റോൾ ഓൺ റോൾ സർവീസ്
6. പരിസ്ഥിതി സൗഹൃദ യാത്ര
ആകെ ദൈർഘ്യം: 529.45 കിലോ മീറ്റർ
നിർമ്മാണ കാലയളവ്: 5 വർഷം
ചെലവ് ₹ 63941 കോടി
യാത്രാസമയം (ചെങ്ങന്നൂർ സ്റ്റേഷനിൽ നിന്ന്)
തിരുവനന്തപുരം - 46 മിനിട്ട്
എറണാകുളം - 39 മിനിട്ട്
നെടുമ്പാശേരി വിമാനത്താവളം - 49 മിനിട്ട്
കോഴിക്കോട് - 1.54 മണിക്കൂർ
കാസർകോട് - 3.08 മണിക്കൂർ
നിരക്ക്
കിലോമീറ്ററിന് - 2.75 രൂപ
പാതയുടെ ഘടന
വയഡക്ട്- 88.41 കിലോ മീറ്റർ
പാലങ്ങൾ- 12.99 കിലോ മീറ്റർ
തുരങ്കം- 11.52 കിലോ മീറ്റർ
കട്ട് ആൻഡ് കവർ- 24.78 കിലോ മീറ്റർ
കട്ടിംഗ്- 101.73 കിലോ മീറ്റർ
മൺതിട്ട (എംബാങ്ക്‌മെന്റ്)- 292.72 കിലോ മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |