ആലപ്പുഴ: മണിക്കൂറുകളുടെ ഇടവേളയിൽ അരങ്ങേറിയ രാഷ്ട്രീയ ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ ജില്ലയിൽ ബോംബ് ശേഖരവും കണ്ടെത്തിയതോടെ ജനങ്ങൾ ഭയാശങ്കയിൽ. പൊലീസ് കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്.
ഇരട്ടക്കൊലപാതകത്തെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞയ്ക്ക് ഇളവ് വരുന്നതിനിടെയാണ് കൈതത്തിൽ യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴ പട്ടണത്തിൽ ഗുണ്ടാനേതാവിനെ സ്വത്ത് തർക്കത്തെ തുടർന്ന് വെട്ടിപരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ രണ്ടുമാസത്തിനിടെ നഗരത്തിൽ നടന്ന എല്ലാ ആക്രമണങ്ങളും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് വിളിപ്പാടകലെയാണ്. നഗരത്തിൽ നിന്നുതന്നെയാണ് ഇപ്പോൾ ബോംബ് ശേഖരവും കണ്ടെത്തിയിരിക്കുന്നത്. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന ആക്ഷേപവും ശക്തമാണ്. നേരത്തെ ചാത്തനാട്ട് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗുണ്ടാനേതാവ് കൊല്ലപ്പെട്ടിരുന്നു.
ഇതിനിടെ പ്രതിയെ പിടികൂടാനെത്തിയ രണ്ട് പൊലീസുകാർക്കെതിരെ ഭീഷണിയും ഉയർന്നു. നഗരത്തിലെ മദ്യവില്പന ശാലയ്ക്ക് മുന്നിൽ പൊലീസിനെ കൈയേറ്റം ചെയ്ത സംഭവവും ഉണ്ടായി. നേതാജി ജംഗ്ഷനിൽ വനിതാ പൊലീസുകാരിയുടെ അഞ്ചുപവന്റെ മാലയും പൊട്ടിച്ചെടുത്തു. കായംകുളത്ത് വച്ച് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് നഷ്ടപ്പെട്ടു. ആലപ്പുഴ കോടതി വളപ്പിൽ പ്രോസിക്യൂട്ടറെ കൊലക്കേസ് പ്രതികൾ ഭീഷണിപ്പെടുത്തിയ സംഭവവും അരങ്ങേറി. കാപ്പ നിയമം അനുസരിച്ച് നാടുകടത്തപ്പെട്ടവർ ജില്ലയിൽ മടങ്ങിയെത്തിയാൽ രഹസ്യാന്വേഷണ വിഭാഗം അറിയുന്നില്ലെന്നും ആരോപണമുണ്ട്.
ക്രിമിനൽ കേസുകൾ വർദ്ധിക്കുന്നു
1. ആലപ്പുഴ നോർത്ത്, സൗത്ത് സ്റ്റേഷൻ പരിധികളിൽ നടന്നത് മൂന്ന് കൊലപാതകങ്ങൾ
2. പുന്നപ്ര, നെടുമുടി, വള്ളികുന്നം, കായംകുളം, ചേർത്തല, മണ്ണഞ്ചേരി സ്റ്റേഷൻ പരിധികളിലും ഗുണ്ടാ ആക്രമണം
3. അക്രമം, മോഷണം, പിടിച്ചുപറി കേസുകളുടെ എണ്ണം വർദ്ധിച്ചു
4. അൻപതിലധികം ക്രിമിനൽ കേസുകളാണ് രണ്ട് വഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത്
5. പ്രതിയെ പിടിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ബോംബെറിയുമെന്ന് ഭീഷണി
6. പൊലീസിലെ ഭിന്നത മുതലെടുത്താണ് നോർത്ത് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാവിളയാട്ടം
ഒരു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത്: 8 പേർ
സ്ത്രീകൾ: 2
ആലപ്പുഴ നഗരത്തിലും സമീപത്തുമായി: 6 പേർ
""
ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഗുണ്ടകളെ നിരീക്ഷിക്കാനും അവരുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു. പൊലീസ് പട്രോളിംഗ് ശക്തമാക്കി. നാടുകടത്തപ്പെട്ടവർ തിരികെ വന്നിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കും.
ജി. ജയ്ദേവ്
ജില്ലാ പൊലീസ് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |