ആലപ്പുഴ: ശാരീരിക പരിമിതികളെ കായികാവേശത്തോടെ ബുട്ബാൾ മൈതാനിയിൽ ഓടിത്തോൽപ്പിച്ച ഇന്ത്യൻ പാരാ ആംപ്യൂട്ടി ഫുട്ബാൾ ടീമിന് സർക്കാർ സഹായമില്ലാത്തത് ചാമ്പ്യൻഷിപ്പ് സ്വപ്നങ്ങൾക്ക് വിലങ്ങുതടിയാകുന്നു. വേൾഡ് ആംപ്യൂട്ടി ഫെഡറേഷൻ മാർച്ചിൽ ഇറാനിൽ സംഘടിപ്പിക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ലോക റാങ്കിംഗിൽ 46ാം സ്ഥാനത്തുള്ള ഇന്ത്യൻ സംഘത്തിന് ലോക മത്സരത്തിലേക്കുള്ള ചവിട്ടുപടിയാണ്.
എന്നാൽ മത്സരത്തിൽ പങ്കാളികളാകുന്നതിന് ടീമിന് മുന്നിൽ സാമ്പത്തികം വെല്ലുവിളിയാകുന്നു. ഒരാൾക്ക് ഏകദേശം ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് ചെലവ് കണക്കാക്കുന്നത്. പാരാ ആംപ്യൂട്ടി ഇനങ്ങൾക്ക് സർക്കാർ അംഗീകാരം ഇല്ലാത്തതിനാൽ ഗ്രാൻഡ് ഉൾപ്പെടെയുള്ള യാതൊരു ആനുകൂല്യങ്ങൾക്കും കായികതാരങ്ങൾക്ക് അർഹതയില്ല. 2019ലാണ് ആദ്യ പാരാ ആംപ്യൂട്ടി ഫുട്ബാൾ ടീം രൂപീകരിക്കുന്നത്. പത്ത് മലയാളികളാണ് സംഘത്തിലുള്ളത്.
ടീമിൽ ആലപ്പുഴ സ്വദേശിയും
ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ ടീമിൽ ആലപ്പുഴ ചാരുംമൂട് താമരക്കുളം സ്വദേശി ബി. ബാഷ (34) ഉൾപ്പെടെ പത്ത് മലയാളികളും, എട്ട് അന്യസംസ്ഥാനക്കാരുമാണുള്ളത്. കോഴിക്കോട് സ്വദേശി എസ്.ആർ. വൈശാഖാണ് ക്യാപ്ടൻ. 28ാം വയസ് മുതൽ കായിക രംഗത്ത് സജീവമായ ബാഷ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം പുലർത്താൻ കഷ്ടപ്പെടുന്ന ബാഷയെ പോലുള്ള സാധാരണക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്താൻ യാതൊരു മാർഗവുമില്ല. സ്വർണം പണയം വച്ചും കടം വാങ്ങിയും ഇതുവരെ കളത്തിലിറങ്ങി. എന്നാലിനി മുന്നോട്ട് പോകാൻ കായികപ്രേമികളുടെ സഹായം അഭ്യർത്ഥിക്കുകയാണ് ഇന്ത്യൻ ടീം.
ഫോൺ: 9809921065.
""
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് സാമ്പത്തികമാണ് വെല്ലുവിളി. കായിക പ്രേമികളുടെ സഹായം ലഭിച്ചാൽ കപ്പ് നേടി ലോക കപ്പ് മത്സരത്തിന് യോഗ്യത നേടാനാവുമെന്ന ആത്മവിശ്വാസം ടീമിനുണ്ട്.
ബി.ബാഷ, പാരാ ആംപ്യൂട്ടി ഫുട്ബാൾ അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |