ചേർത്തല : ചേർത്തലയിൽ നിരോധിത പുകയില ഉത്പന്നം കടത്തിയ ലോറിയിൽ നിന്നും പൊലീസ് കണ്ടെടുത്ത ഉരുളകിഴങ്ങ് അധികൃതർക്ക് ബാദ്ധ്യതയാകുന്നു. പഴകിയതുമൂലം ഭക്ഷ്യയോഗ്യമല്ലാതായ കിഴങ്ങ് കുഴിച്ചുമൂടാൻ കളക്ടർ സിവിൽസപ്ലൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും ഫണ്ടില്ലാത്തതിനാൽ വകുപ്പ് തലയൂരി. ഇക്കാര്യം കാട്ടി കളക്ടർക്ക് കത്ത് നൽകി.
ഉരുഴക്കിഴങ്ങ് നശിപ്പിക്കാനായി മണ്ണ് മാന്തിയന്ത്റവും തൊഴിലാളികളും മറ്റും സജ്ജീകരിക്കാനായി ഫണ്ടില്ലെന്ന് കാട്ടിയാണ് സിവിൽ സപ്ലൈസ് വകുപ്പ് കത്ത് നൽകിയത്. സ്ഥലം കണ്ടെത്തുകയും മലിനീകരണ പരാതി ഉണ്ടാകാതെയുള്ള സംസ്‌കരണവും വകുപ്പിന് വെല്ലുവിളിയായിരുന്നു.
നശിപ്പിക്കാനുള്ള ചുമതല റവന്യൂവകുപ്പിനോ ക്ലീൻകേരളാമിഷനോ കൈമാറണമെന്ന നിർദ്ദേശമാണ് സിവിൽസപ്ലൈസ് വകുപ്പുയർത്തിയിരിക്കുന്നത്.ക്ലീൻകേരള മിഷന് ഇത് മാലിന്യമായി കൈമാറണമെങ്കിൽ ഓരോ കിലോക്കും രണ്ടുരൂപാ പ്രകാരം അടയ്ക്കണം.
6ന് പുലർച്ചെ ചേർത്തലയിൽ ദേശീയപാതയിൽ അർത്തുങ്കൽ ബൈപ്പാസിന് സമീപത്ത് നിന്ന് പിടികൂടിയ ലോറിയിൽ ഉരുളക്കിഴങ്ങ് ചാക്കുകൾക്കടിയിൽ വെച്ച് 100 ചാക്കുകളിലായി കടത്തിയ ഒരുകോടിയിലേറെ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. 280 ചാക്കുകളിലായി 12600 കിലോയോളം കിഴങ്ങുണ്ടായിരുന്നു. ഉരുളക്കിഴങ്ങ് ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ ദേശീയപാതയോരത്താണ് സൂക്ഷിച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം വിലവരുന്ന കിഴങ്ങ് നിശ്ചിത സമയത്ത് നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് പഴകി ഉപയോഗയോഗ്യമല്ലാതായത്.
കിഴങ്ങ് പൊലീസ് സ്റ്റേഷൻ വളപ്പിൽ ചീഞ്ഞുതുടങ്ങി. കാലതാമസം കൂടാതെ ഇത് നശിപ്പിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |