ആലപ്പുഴ: ചുട്ടുപഴുത്ത വേനലിൽ വഴിയോരങ്ങളിൽ ചീരക്കച്ചവടം ഉഷാറായി. ചുവപ്പും പച്ചയും നിറത്തിലുള്ള നാടൻ ചീരയാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. കഞ്ഞിക്കുഴിയിൽ കൃഷി ചെയ്യുന്ന ചീരയാണ് ജില്ലയുടെ പല ഭാഗത്തും വിൽക്കുന്നത്.
മാർക്കറ്റിൽ തമിഴ്നാട്ടിൽ നിന്നുള്ള ചീരയും ലഭ്യമാണ്. പയർ, വെണ്ട, വഴുതന, തക്കാളി, പാവൽ, പടവലം, കോവൽ എന്നിവയ്ക്കൊപ്പം ഇടവിളയായി കൃഷി ചെയ്യുന്ന ചീര വേഗത്തിൽ പാകമാകും. വലിയ മുതൽമുടക്കും വേണ്ടിവരില്ല. ഉത്പാദനം കൂടിയതോടെ പാതയോരങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് കെട്ടുകളാക്കിയാണ് വിൽപ്പന.
കൊവിഡ് കാലമായതിനാൽ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതോടെ മറ്റ് ജോലികൾ ചെയ്തിരുന്ന യുവാക്കളിൽ പലരും ചീര കച്ചവടത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്.
ചീര വാങ്ങുന്നവരിൽ അധികവും വാഹന യാത്രക്കാരാണ്. പച്ചക്കറി വില കൂടി നിൽക്കുന്ന സാഹചര്യത്തിൽ ചീര സാധാരണക്കാർക്ക് ആശ്വാസവുമായി. ചൂട് കൂടുതലായതിനാൽ ചീര വേഗത്തിൽ വാടിപ്പോകുന്നത് കച്ചവടക്കാർക്ക് തിരച്ചടിയാണ്. അതിനാൽ വിളവെടുക്കുന്ന ചീര അന്നന്നുതന്നെ വിറ്റുതീർക്കുകയാണ് പതിവ്.
ചെറിയ കെട്ട് ₹ 30
വലിയ കെട്ട് ₹ 50
തളിർക്കുന്നത് ഔഷധ കലവറ
1. വൈറ്റമിൻ എ, സി, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്
2. വിളർച്ച നിയന്ത്രിക്കും, കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരം
3. ചർമ സൗന്ദര്യം നിലനിറുത്തും
4. ശരീരത്തിൽ രക്തം കൂടാനും ശുദ്ധീകരണത്തിനും സഹായിക്കും
5. ചീരയില മുതിരകൂട്ടി കഷായം വച്ച് ചെറുനാരങ്ങാ നീരും ചേർത്ത് കഴിച്ചാൽ മൂത്രക്കല്ല് മാറും
6. ചീരവേര് കഷായം വച്ച് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിനും ഹൈപ്പറ്റൈറ്റിസ് ബിയ്ക്കും ഫലപ്രദം
7. ഫ്ളേവനോയിഡ്സ്, ആന്റിഓക്സിഡന്റ്സ് എന്നിവ കാൻസറിനെ പ്രതിരോധിക്കും
8. എല്ലുകളുടെ ബലം കൂട്ടും
9. ബീറ്റാ കരോട്ടിൻ ആസ്ത്മ പോലുള്ള പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും
10. മലബന്ധം, അസിഡിറ്റി പ്രശ്നങ്ങൾ ഇല്ലാതാക്കും
കഞ്ഞിക്കുഴി ചീര കടും ചുവപ്പ്
കടും ചുവപ്പ് നിറമുള്ള ചീരയാണ് കഞ്ഞിക്കുഴി ചീര. വിത്ത് പാകിയാൽ 37 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്താം. ചീര വിളവെടുപ്പ് പൂർത്തിയായാൽ വെള്ളരി വർഗങ്ങളുടെ കൃഷി തുടങ്ങും. കഴിഞ്ഞ വർഷം വിഷുവിന് എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ കണിവയ്ക്കാൻ കഞ്ഞിക്കുഴി വെള്ളരിയാണ് എത്തിച്ചത്.
''''
ജൈവവളവും ജൈവ കീടനിയന്ത്രണങ്ങളും അവലംബിച്ചാണ് കൃഷി. കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചിട്ടുണ്ട്. അതിനാൽ പൂർണവളർച്ചയെത്തും മുമ്പേ ചീര പറിച്ച് വിൽക്കും. മറ്റ് ജില്ലകളിലും കഞ്ഞിക്കുഴി ചീര വിൽക്കുന്നുണ്ട്.
വി.പി. സുനിൽ, ജൈവ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |