ആലപ്പുഴ : കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇ-സഞ്ജീവനിയിലൂടെ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. രോഗ ബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരും സ്വയം ചികിത്സ നടത്താതെ ഇ-സഞ്ജീവനിയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടർമാരും നിർദ്ദേശിച്ചു.
. ഇ- സഞ്ജീവനി പ്ലാറ്റ്ഫോമിലൂടെ ഡോക്ടർമാർ നൽകുന്ന കുറിപ്പടികൾ തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ലഭ്യമായ പരിശോധനകളും അതത് ആശുപത്രികളിൽ സൗജന്യനിരക്കിൽ നടത്താം. സൈക്യാട്രി, ശിശുരോഗം, ഹൃദ്രോഗം, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലും ഡോകടർമാരുടെ സേവനം ലഭിക്കും. പൊതുആരോഗ്യ രംഗത്തെ പ്രശസ്തമായ പല സ്ഥാപനങ്ങളും ഇ -സഞ്ജീവനി വഴി സേവനങ്ങൾ നൽകുന്നുണ്ട്. കൊവിഡ് ഒ.പി. സേവനം ഇപ്പോൾ 24 മണിക്കൂറും ലഭ്യമാണ്. സർക്കാർ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ,കൗൺസിലർമാർ എന്നിവർ ചേർന്നാണ് കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നത്.
ഇ- സഞ്ജീവിനി
2021 ഏപ്രിൽ 13നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിൽ ഇ -സഞ്ജീവനി സേവനങ്ങൾക്ക് തുടക്കം കുറിച്ചത്. ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. കൺസൾട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിൽ എത്തുന്നവരുടെ മുൻ ചികിത്സാരേഖകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
വിരൽത്തുമ്പിൽ ചികിത്സ
1. esanjeevaniopd.in/kerala വെബ്സൈറ്റോ eSanjeevaniOPD ആപ്ലിക്കേഷനോ തുറക്കുക.
2. മെനു ബാറിൽ പേഷ്യന്റ് രജിസ്‌ട്രേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്യണം.
3. രജിസ്‌ട്രേഷൻ കോളത്തിനുള്ളിൽ മൊബൈൽ നമ്പർ നൽകണം
4. ആ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി പ്രസ്തുത കോളത്തിലേക്ക് ടൈപ്പ് ചെയ്യുക
5.പേഷ്യന്റ് രജിസ്‌ട്രേഷൻ കോളത്തിൽ പേരും വയസും മറ്റ് വിവരങ്ങളും നൽകണം
6. മുമ്പ് ചികിത്സ നടത്തിയതിന്റെ രേഖകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യാം
7.ജനറേറ്റ് പേഷ്യന്റ് ഐ.ഡി, ടോക്കൺ നമ്പർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യണം
8. ഇവ മൊബൈൽ നമ്പറിലേക്ക് ലഭിക്കും.
9. ടോക്കൺ നമ്പർ നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യാം
10.ഡോക്ടർ അവെയ്‌ലബിൾ ആയാൽ കോൾ നൗ ബട്ടൺ പ്രസ് ചെയ്യുക
'' കൊവിഡ് പോസിറ്റീവായവർ സ്വയം ചികിത്സനടത്തരുത്. ഇ-സഞ്ജീവിനി ഓൺലൈൻ പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്തണം. സംസ്ഥാനം ഒട്ടാകെയുള്ള പ്രമുഖ ഡോക്ടർമാരാണ് ഈ പ്ളാറ്റ് ഫോമിൽ ചികിത്സിക്കാൻ എത്തുന്നത്
-(ഡോ.ജിതിൻ,ഇ-സഞ്ജീവിനി ഇൻ ചാർജ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |