ആലപ്പുഴ : ഒരു മാസം മുമ്പ് സെഞ്ച്വറി തിളക്കത്തിൽ വിളങ്ങിയ തക്കാളി വില താഴേക്കിറങ്ങിയതോടെ ഉപഭോക്താക്കൾക്ക് ആശ്വാസമായെങ്കിലും കർഷകർ മനപ്രയാസത്തിലായി.
ഡിസംബർ പകുതി വരെ വിപണിയിൽ കിലോഗ്രാമിന് 120 രൂപവരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ മാർക്കറ്റിൽ 25 മുതൽ 40 രൂപയായിരുന്നു വില. ബാംഗ്ളൂർ മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നെത്തുന്ന തക്കാളിക്കാണ് സംസ്ഥാനത്ത് വില കൂടുതൽ. നാടൻ തക്കാളിക്ക് വില കുറവാണ്. കഴിഞ്ഞമാസം കിലോഗ്രാമിന് 60 രൂപ കർഷകന് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 10 മുതൽ 12 രൂപ വരെയേ കിട്ടുന്നുള്ളൂ. ഇതിൽ നിന്ന് വേണം മാർക്കറ്റിലെ കമ്മിഷൻ നൽകേണ്ടത്.
അന്യസംസ്ഥാനങ്ങളിൽ കൃഷി സജീവമായതോടെ സംസ്ഥാനത്തേക്ക് തക്കാളിവരവ് കൂടിയതാണ് പ്രാദേശിക കർഷകർക്ക് തിരിച്ചടിയായത്. കനത്തമഴയിൽ കൃഷിനാശം ഉണ്ടായതിനെത്തുടർന്ന് ഒരു മാസംമുമ്പ് തമിഴ്നാട്, മൈസൂർ ഭാഗങ്ങളിൽനിന്നുള്ള വരവ് കുത്തനെ കുറഞ്ഞപ്പോഴാണ് തക്കാളിക്ക് റെക്കാഡ് വില ആയത്.
കർഷകർ പ്രതിസന്ധിയിൽ
പാലക്കാട്, വയനാട്, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് സംസ്ഥാനത്ത് തക്കാളി കൃഷിയുള്ളത്. ഒരേക്കറിൽ കൃഷിയിറക്കാൻ വിത്ത്, വളം, പന്തൽ, കൂലിച്ചെലവ് രണ്ടര മുതൽ മൂന്നുലക്ഷം രൂപ വരെയാണ്. വിളവെടുക്കുന്ന കൂലിയും മാർക്കറ്റിലെത്തിക്കാനുള്ള വണ്ടിവാടകയും വേറെ. ഇതിന് പുറമെ ഒരു രൂപക്ക് 10 പൈസ നിരക്കിൽ ചന്തക്കാർക്ക് കമ്മിഷൻ നൽകണം.
മാർക്കറ്റ് വില (14കിലോ പെട്ടിക്ക്)
സാധാരണ ഇനം: ₹140-160
ഹൈബ്രീഡ് : ₹80-110
" 14 കിലോപെട്ടി തക്കാളി വില്പനക്കായി സൂക്ഷിക്കുമ്പോൾ കുറഞ്ഞത് നാല് കിലോയോളം കേടാകും
- സാലി, പച്ചക്കറി വ്യാപാരി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |