മാവേലിക്കര: ചരിത്ര പ്രസിദ്ധമായ ചെട്ടികുളങ്ങര കുഭംഭരണി മഹോത്സവം മാർച്ച് 7ന് നടക്കും. കെട്ടുകാഴ്ചകളുടെ നിർമ്മാണം ഇന്ന് രാവിലെ 11 മണി കഴിഞ്ഞുള്ള മുഹൂർത്തത്തിൽ ആരംഭിക്കും.രാവിലെ കരനാഥൻമാർ ക്ഷേത്രത്തിലെത്തി ദേവിയെ വണങ്ങി കാണിക്ക സമർപ്പിച്ച് പുണ്യാഹം വാങ്ങി തിരികെ കരകളിൽ എത്തി കെട്ടൊരുക്ക് ഉരുപ്പടികൾ പുറത്തെടുത്ത് തീർത്ഥം തളിച്ച് നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ഈ വർഷം ശിവരാത്രി നാൾ തുടങ്ങി 7ാം ദിവസമാണ് കുംഭഭരണി മഹോത്സവം. ഇന്ന് മുതൽ കുതിരമൂട്ടിൽ കഞ്ഞി വിതരണം തുടങ്ങും.
ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടങ്ങൾക്കും ഇന്ന് തുടക്കം കുറിക്കും. രാവിലെ ക്ഷേത്രദർശനം നടത്തി വഴിപാടുകാർ നേർച്ചക്കുട്ടികളെ ദത്തെടുക്കും. തുടർന്ന് വഴിപാടുകാരനും കുത്തിയോട്ട ആചാര്യനും ചേർന്ന് കുതിരച്ചുവട്ടിൽ വെറ്റിലയും പുകയിലും അടയ്ക്കയും നാണയവും ദക്ഷിണയായി സമർപ്പിച്ച് കരക്കാരെ കുത്തിയോട്ടത്തിന് ക്ഷണിക്കും.കുത്തിയോട്ട വീടുകളിൽ ഇന്ന് സന്ധ്യക്ക് വിളക്കുവെയ്പ്പ് ചടങ്ങ് നടക്കും. ഇതോടെ ഈ വർഷത്തെ കുത്തിയോട്ട ചുവടുകൾക്ക് തുടക്കം കുറിക്കും. രേവതിനാളായ 5 വരെ കുത്തിയോട്ട ചുവടുകൾ നടക്കും. ഭരണി നാളിൽ പുലർച്ചെ പൂജകൾക്ക് ശേഷം ഘോഷയാത്രയായി ക്ഷേത്രത്തിലെത്തി കുത്തിയോട്ടം ദേവിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ട ചടങ്ങുകൾക്ക് പരിസമാപ്തിയാവും.
ഈ വർഷം 8 കുത്തിയോട്ടങ്ങളാണ് ഉള്ളത്. ചെട്ടികുളങ്ങര കരകളിൽ അഞ്ച് കുത്തിയോട്ടങ്ങളും കരക്ക് പുറത്ത് മൂന്ന് കുത്തിയോട്ടങ്ങളുമാണ് ഉള്ളത്. ഇടപ്പോണിൽ നിന്നാണ് ദൂരെ നിന്നുള്ള കുത്തിയോട്ടം. മൂന്നാംകുറ്റിയിൽ നിന്നും കണ്ടിയൂരിൽ നിന്നുമുള്ള കുത്തിയോടങ്ങളാണ് കരകളുടെ പുറത്തുനിന്നുള്ള മറ്റ് കുത്തിയോട്ടങ്ങൾ.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |