മാവേലിക്കര : വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എ.പി.ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്ത കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവരുടെ ശിക്ഷ 8ന് വിധിക്കും. പ്രതികൾ കുറ്റക്കാരാണെന്ന് മാവേലിക്കര അഡിഷണൽ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ്ജ് കഴിഞ്ഞ ദിവസംകണ്ടെത്തിയിരുന്നു. പ്രതികൾക്ക് നൽകേണ്ട ശിക്ഷയെ സംബന്ധിച്ച് ഇന്ന് കോടതി വാദം കേട്ടു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രതികളുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും പരമാവധി ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രതി ഭാഗം അഭിഭാഷകൾ വാദിച്ചു. 2019 നവംബർ 11നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയും അപഹരിച്ച ശേഷം കടന്ന പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, അതിക്രമിച്ചു കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |