ആലപ്പുഴ : കയർ വ്യവസായ മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കാനായി നിറുത്തലാക്കിയ ഡിപ്പോസമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള കയറ്റുമതിക്കാരുടെ നീക്കം കയർപിരിമേഖലയിലും ചെറുകിട ഉത്പാദക മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. വേണ്ടത്ര ഉത്പന്നങ്ങൾ കയർ കോർപ്പറേഷൻ സംഭരിച്ചിട്ടുണ്ടെങ്കിലും കയറ്റുമതിക്കാർ ഇവ വാങ്ങാൻ താത്പര്യം കാട്ടാത്തതിനാൽ കോർപറേഷനും ചെറുകിട ഉത്പാദകരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
കയർ ഉത്പന്ന മേഖലയിലെ ഓർഡർ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ പരമ്പരാഗത കയർ വ്യവസായ മേഖലയെ തൊഴിലാളികൾ കൈവിടും. സംഭരിച്ച ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ, ഉത്പന്നമേഖലയിൽ കയർകോർപ്പറേഷൻ വഴിയുള്ള സംഭരണം നിലച്ചതോടെ ചെറുകിട കയർഉത്പന്ന മേഖലയിലെ സംഘങ്ങളും തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലായി. കോർപ്പറേഷൻ വഴി സംഭരിച്ച കയർ ഭൂവസ്ത്രം, ചകിരി തടുക്ക്, ചവിട്ടി, കയർപായ് തുടങ്ങിയ 70കോടി രൂപയുടെ ഉത്പന്നങ്ങളാണ് കെട്ടികിടക്കുന്നത്.
കോർപ്പറേഷൻ പത്ത് ശതമാനം വിലകുറച്ചാണ് കയറ്റുമതിക്കാർക്ക് ഇവ നൽകുന്നത്. എന്നാൽ, ഇവ വാങ്ങാൻ കയറ്റുമതിക്കാർ കൂട്ടാക്കുന്നില്ല. ഒന്നോരണ്ടോ തറികളുള്ളവർ വരെ ഏജന്റുമാർ വഴി 20 ശതമാനം വിലക്കുറവിൽ കയറ്റുമതിക്കാർക്ക് നേരിട്ട് ഉത്പന്നങ്ങൾ നൽകുകയാണ്.
ജി. സുധാകരൻ കയർ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഡിപ്പോസമ്പ്രദായം പൂർണ്ണമായും നിറുത്തലാക്കിയത്. പിന്നീട് വന്ന യു.ഡി.എഫ് സർക്കാരും ഇത് പിന്തുടർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡിപ്പോ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം ആരംഭിച്ചപ്പോൾ നിയന്ത്രിക്കാതിരുന്നതാണ് ഇപ്പോൾ കയറ്റുമതിക്കർ പറയുന്ന വിലയ്ക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കേണ്ട ഗതികേടിലേക്ക് ഉത്പാദകരെ എത്തിച്ചത്. കയർഫെഡ് വഴി കോടികണക്കിനു രൂപയുടെ കയർ സംഭരിച്ചെങ്കിലും ഉത്പന്ന മേഖലയിലെ പ്രതിസന്ധി കയർപിരിമേഖലയെയും ബാധിച്ചു.
ഡിപ്പോ സമ്പ്രദായം
കയറ്റുമതിക്കാർ ഏജന്റുമാർ വഴി കയർ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് സംഭരിച്ച് തൊഴിലാളികളെയും ചെറുകിട ഉത്പാദകരെയും ചൂഷണം ചെയ്യുന്ന രീതിയാണ് ഡിപ്പോസമ്പ്രദായം. തൊഴിലാളികൾക്ക് കുറഞ്ഞ വേതനവും ഉത്പന്നങ്ങൾക്ക് കുറഞ്ഞ വിലയുമാണ് ഇവർ നൽകുന്നത്. കൃത്യമായി വേതനവും ലഭിക്കില്ല.
കയർ പ്രൊജക്ട് ഓഫീസുകൾ
ചിറയിൻകീഴ്, ആലപ്പുഴ, കൊല്ലം, കായംകുളം, വൈക്കം, നോർത്ത് പറവൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പൊന്നാനി
സംസ്ഥാനത്ത് കയർപിരി തൊഴിലാളികൾ..........1,00,000
ചെറുകിട ഉത്പാദക സംഘങ്ങൾ...........................8,000
ഉത്പാദക മേഖലയിലെ തൊഴിലാളികൾ............. 35,000
ജില്ലയിൽ കയർ പിരിതൊഴിലാളികൾ................... 40,000
കയർപിരി തൊഴിലാളികൾ
തൊഴിലുറപ്പ് പദ്ധതിയിലേക്ക്
ഒരു തൊഴിലാളി 50 മുടി ആറാട്ടുപുഴ, വൈക്കം കയർ പിരിച്ചാൽ 350രൂപ കൂലിയായി ലഭിക്കും. ഇത്രയും കയർപിരിക്കുന്നതിന് 3.30കിലോമീറ്റർ നടക്കേണ്ടിവരും. തൊഴിലുറപ്പ് ജോലിയിൽ പോകുന്നവർക്ക് 297രൂപ ദിവസവേതനം ലഭിക്കും. ദിവസവും ജോലിയും ലഭിക്കും ഉത്പാദക മേഖലയിലെ പ്രതിസന്ധിയെ തുടർന്ന് കയർസംഭണം കുറഞ്ഞതോടെ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയുന്നതിനാൽ തൊഴിലാളികൾ തൊഴിലുറപ്പ് മേഖലയിലേക്ക് കൂട്ടത്തോടെ ചേക്കേറുന്നുണ്ട്
കയർ കോർപ്പറേഷനെ നോക്കുകുത്തിയാക്കി ഇടനിലക്കാർ വഴി ഉത്പന്നങ്ങൾ സംഭരിക്കാനുള്ള കയറ്റുമതിക്കാരുടെ നീക്കത്തെ തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണം. മേഖലയിലെ തൊഴിലാളികളെ പിടിച്ചു നിർത്താൻ അടിയന്തരമായി 100കോടിരൂപ അനുവദിച്ച് കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ സംഭരിക്കണം.
- എം.പി. പവിത്രൻ, പ്രസിഡന്റ്, ചെറുകിട കയർഫാക്ടറി ഉത്പാദക സംഘം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |