അമ്പലപ്പുഴ : മണ്ണഞ്ചേരി പൊലീസ് കഴിഞ്ഞ 26 ന് വളവനാട് ഭാഗത്തു നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തി പുന്നപ്ര ശാന്തിഭവനിൽ എത്തിച്ച തമിഴ്നാട് വേലൂർ സ്വദേശി രാംരാജിനെ (32) തേടി ബന്ധുക്കളെത്തി. വേലൂർ നേതാജി വെജിറ്റബിൾ മാർക്കറ്റിലെ ലോഡിംഗ് തൊഴിലാളിയാണ് രാംരാജ്.
ഫെബ്രുവരി 25 ന് ജോലിക്കായി വേലൂർ ഓൾഡ് ടൗണിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയ രാംരാജിനെ പിന്നീട് കാണാതാകുകയായിരുന്നു. കേരളത്തിൽ എങ്ങനെ എത്തിയെന്ന് രാംരാജിന് ഓർമ്മയില്ല. മണ്ണഞ്ചേരി പൊലീസ് പട്രോളിംഗിനിടെ വളവനാട് നിന്നും ബോധരഹിതനായ നിലയിലാണ് രാംരാജിനെ കണ്ടെത്തിയത്.ഉടൻ തന്നെ പൊലീസ് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യം ഉള്ളിൽ ചെന്നാണ് ബോധരഹിതനായതെന്നാണ് ഡോക്ടർമാർ അറിയിച്ചത്.പ്രാഥമിക ചികിത്സക്കു ശേഷം പൊലീസ് പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനുമായി സംസാരിച്ച ശേഷം അവിടെ എത്തിക്കുകയായിരുന്നു. രാംരാജിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വേലൂർ പൊലീസ് സ്റ്റേഷനിൽ മിപരാതി നൽകിയിരുന്നു.
മണ്ണഞ്ചേരി പൊലീസിന്റെ അന്വേഷണത്തിൽ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിച്ചതോടെ രാംരാജ് പുന്നപ്ര ശാന്തി ഭവനിൽ അന്തേവാസിയായി താമസിക്കുന്നുണ്ടെന്ന് ഇവരെ അറിയിച്ചു. തുടർന്നാണ് രാംരാജിന്റെ ഭാര്യ പ്രിയ, സഹോദരൻ അനീഷ് കുമാർ, സഹോദരി ഗായത്രി, രാംരാജിന്റെ മക്കളായ കവിനിഷ, ശിവാനി ,ധൻഷിക എന്നിവരാണ് ശാന്തി ഭവനിലെത്തിയത്. മണ്ണഞ്ചേരി പൊലീസിന്റെ അനുമതിയോടെ ഇന്നലെ രാവിലെ 10 മണിയോടെ ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ രാംരാജിനെ ബന്ധുക്കൾക്കൊപ്പം യാത്രയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |