തീ അണയ്‌ക്കാനായത് 10 മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിൽ
പൂച്ചാക്കൽ: പള്ളിപ്പുറം മലബാർ സിമന്റ്സിന് സമീപുള്ള സേഫ് പാനൽ പ്ലൈവുഡ് കമ്പനി വൻ അഗ്നിബാധയിൽ പൂർണമായി കത്തിനശിച്ചു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു തീപിടിത്തം. കമ്പനിയുടെ കിഴക്ക് ഭാഗത്ത് നിന്നാണ് തീ ആളിപ്പടർന്നത്. മൂന്നാം ഷിഫ്‌ടിൽ ജോലി ചെയ്‌തിരുന്ന നൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ചേർത്തല, ആലപ്പുഴ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്‌നി രക്ഷാസേനയുടെ പതിനാറ് യൂണിറ്റുകളും പൂച്ചാക്കൽ, ചേർത്തല, മുഹമ്മ പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പത്ത് മണിക്കൂർ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. നേരം പുലർന്നതോടെയാണ് തീപിടിത്ത വിവരം പലരും അറിഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ വ്യവസായ പാർക്കിലാണ് കമ്പനി പ്രവർത്തിക്കുന്നത്. തൊട്ടടുത്തുള്ള കൊമേഴ്സ്യൽ ഗ്യാസ് പ്ലാന്റിലേക്ക് തീ പടരാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. തൊട്ടടുത്ത് വീടുകളുമുണ്ടായിരുന്നില്ല.
കമ്പനിയിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഈ നീക്കം വിഫലമായി. തുടർന്ന്, തീ ആളിപ്പടർന്നതോടെ തൊഴിലാളികൾ ഒാടി രക്ഷപ്പെട്ടു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഉത്പാദനം ഭാഗികമായി നിറുത്തിവച്ചിരുന്ന കമ്പനി, നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ അടുത്തിടെയാണ് കൂടുതൽ തൊഴിലാളികളെ വച്ച് മൂന്ന് ഷിഫ്‌ടിലും പ്രവർത്തിച്ചു തുടങ്ങിയത്. പ്ലൈവുഡ് നിർമ്മിക്കുന്നതിനാവശ്യമായ വുഡൻ പാനലുകളും കെമിക്കലുകളും മറ്റ് അനുബന്ധ സാമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂർണ്ണമായി കത്തിനശിച്ചു. കണ്ണൂർ സ്വദേശിയാണ് കമ്പനി ഉടമ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |