ആലപ്പുഴ : ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ 134 ബസുകൾ കട്ടപ്പുറത്തായതോടെ ഷെഡ്യൂളുകൾ വെട്ടിക്കുറച്ചത് യാത്രാക്ലേശം രൂക്ഷമാക്കി. കൊവിഡ് കാലത്ത് സർവീസ് നടത്താതിരുന്ന ബസുകളാണ് കട്ടപ്പുറത്തായവയിൽ അധികവും.
342 ഷെഡ്യൂളുകൾക്കായി 405 ബസുകളാണ് ജില്ലയിലെ ഡിപ്പോകളിൽ കൊവിഡിന് മുമ്പ് ഉണ്ടായിരുന്നത്. കൊവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ സർവീസ് പുനരാരംഭിച്ച 239 ഷെഡ്യൂളുകൾക്കായി 271ബസുകളാണുള്ളത്. 134 ബസുകൾ ഗ്യാരേജിൽ കട്ടപ്പുറത്താണ്. ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ഹരിപ്പാട്, എടത്വ, ആലപ്പുഴ, ചേർത്തല ഡിപ്പോകളിൽ നിന്ന് പ്രധാന ഗ്രാമീണ റൂട്ടുകളിലെ സർവീസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിൽ യാത്രക്കാർ മണിക്കൂറുകളോളമാണ് ബസുനായി സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്നത്..
കളക്‌ഷൻ
കൊവിഡിന് മുമ്പ് : ₹34ലക്ഷം
കൊവിഡിന് ശേഷം : ₹24ലക്ഷം
കളക്‌ഷൻ കുറഞ്ഞു
കൊവിഡിന് മുമ്പ് ജില്ലയിൽ ഏഴ് ഡിപ്പോകളിലായി 342 ഷെഡ്യൂളുകളിൽ നിന്ന് പ്രതിദിനം 34ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നു. ഇപ്പോൾ 239ഷെഡ്യൂളുകളിൽ നിന്നുള്ളപ്രതിദിന കളക്ഷൻ 24ലക്ഷമാണ്. 103 ഷെഡ്യൂളുകളുടെ കുറവും എ.സിറോഡിലെ ഗതാഗത നിയന്ത്രണവുമാണ് കളക്ഷൻ കുറയാൻ കാരണം. എ.സി റോഡിലെ സർവീസുകളിൽ നിന്ന് ആലപ്പുഴ ഡിപ്പോയ്ക്ക് മാത്രം പ്രതിദിനം മൂന്ന് ലക്ഷം രൂപ കളക്ഷൻ മുമ്പ് ലഭിച്ചിരുന്നു.
പുതിയ 4 എ.സി ബസുകൾ
നാല് പുതിയ എ.സി ബസുകൾ ആലപ്പുഴയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം എറണാകുളം ജില്ലയിലേക്കും ഒന്നു വീതം തിരുവനന്തപുരം, ഈരാട്ടുപേറ്റ റൂട്ടിലും സർവീസ് നടത്താനാണ് തീരുമാനം. വലിയഴീക്കൽ പാലം തുറക്കുന്നതോടെ ഹരിപ്പാട്, കരുനാഗപ്പള്ളി ഡിപ്പോകളിൽ നിന്ന് ചെയിൻ സർവീസ് തോട്ടപ്പള്ളി വരെ ആരംഭിക്കും.
ആലപ്പുഴയിൽ നിന്ന് കൂടുതൽ യാത്രക്കാരുള്ളത്
വൈക്കം
ആറാട്ടുപുഴ
തകഴി
മുഹമ്മ
വണ്ടാനം
"കളക്‌ഷൻ നോക്കാതെ യാത്രക്കാർ കൂടുതലുള്ള മുഴുവൻ ഗ്രാമീണ റൂട്ടുകളിലും സർവീസ് ആരംഭിച്ചു.
- അശോക് കുമാർ, എ.ടി.ഒ, കെ.എസ്.ആർ.ടി.സി, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |