ആലപ്പുഴ: ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം നാടിന്റെ മുഴുവൻ സ്വപ്നങ്ങളും പേറി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനലിൽ പോരാട്ടത്തിനിറങ്ങുമ്പോൾ ആവേശവും ആർപ്പുവിളിയുമായി ആലപ്പുഴ തീരം മഞ്ഞക്കടലാവും. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും കൈകോർത്ത് ഇന്ന് വൈകിട്ട് 5.30 മുതലാണ് തത്സമയം കളി കാണാനുള്ള അവസരം ആലപ്പുഴ ബീച്ചിലൊരുക്കുന്നത്.
വാസ്‌കോയിലെ തിലക് മൈതാനത്ത് ജംഷഡ്പുർ എഫ്.സിയെയാണ് ബ്ളാസ്റ്റേഴ്സ് നേരിടുന്നത്. 2021 - 2022 സീസൺ ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് തിലക് മൈതാനം. ലീഗ് റൗണ്ട് പോരാട്ടത്തിൽ ബംഗളൂരു എഫ്സിക്ക് എതിരേ മാത്രമേ ബ്ലാസ്റ്റേഴ്സ് തിലക് മൈതാനത്ത് പരാജയം രുചിച്ചിട്ടുള്ളുവെന്നത് ആരാധകർക്കും ആശ്വാസപ്രതീക്ഷയാണ്. നൂറുകണക്കിന് മഞ്ഞപ്പടക്കാർ ഇന്ന് ആലപ്പുഴ തീരത്ത് ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടൂറിസം വികസനം ലക്ഷ്യം
രാത്രികളും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.ടി.പി.സി സൂപ്പർലീഗ് തത്സമയ സംപ്രേഷണത്തിൽ കൈകോർക്കുന്നത്. ആദ്യപാദ സെമി നടന്നപ്പോഴും ബീച്ചിൽ എൽ.ഇ.ഡി സംപ്രേഷണം ഒരുക്കിയിരുന്നു. പരിപാടിയ്ക്ക് സ്ഥലം അനുവദിക്കൽ, വൈദ്യുതി, സുരക്ഷ ഉറപ്പാക്കൽ, ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ലഭ്യമാക്കൽ എന്നിവയാണ് ഡി.ടി.പി.സി നൽകുന്ന സഹായം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |