അമ്പലപ്പുഴ : ഒമ്പതു വയസുകാരിയുടെ സംവിധാനത്തിൽ പിറവിയെടുത്ത ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കളർകോട് പവിത്രം വീട്ടിൽ ഗിരിപ്രസാദ് - കസ്തൂരി ദമ്പതികളുടെ മകൾ ഗായത്രി പ്രസാദിന്റെ പ്രഥമ ഹ്രസ്വചിത്രം "പ്രണയാന്ധം" പറവൂർ ഇ.എം.എസ് കമ്യൂണിറ്റി ഹാളിലാണ് കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചത്. അരുംകൊലകൾക്ക് സാക്ഷിയാകേണ്ടി വരുന്നതിന്റെ നൊമ്പരങ്ങളിൽ നിന്നാണ് പറവൂർ ഗവ.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ഗായത്രി 18 മിനിട്ട് നീളുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയെടുത്തത്. കാമ്പസ് പ്രണയത്തിന്റെ പേരിൽ കാമുകൻ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊന്നത് ഇതിവൃത്തമാക്കിയാണ് ചിത്രം. ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം എച്ച്. സലാം എം. എൽ. എ നിർവഹിച്ചു . യുട്യൂബ് റിലീസ് തിരക്കഥാകൃത്ത് അനന്തപത്മനാഭൻ ഉദ്ഘാടനം ചെയ്തു. പറവൂർ പബ്ലിക് ലൈബ്രറിയാണ് പ്രദർശനമൊരുക്കിയത്.പ്രസിഡന്റ് വി. കെ. വിശ്വനാഥൻ അദ്ധ്യക്ഷനായി. കെ.ബി.അജയകുമാർ ആമുഖാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, അംഗങ്ങളായ ആർ .വിനോദ് കുമാർ, ജയലേഖ, അജിത ശശി എന്നിവർ പങ്കെടുത്തു. 'പ്രണയത്തിന്റെ സാമൂഹ്യപാഠങ്ങൾ" എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിൽ എസ്.എ. ഋതു വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഒ.ഷാജഹാൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |