അമ്പലപ്പുഴ : അമ്പലപ്പുഴ നാടകശാല സദ്യയ്ക്ക് വിഭവങ്ങൾ വിളമ്പാൻ പാരമ്പര്യപ്പെരുമ നിലനിറുത്തിയുള്ള കുട്ടകൾ നെയ്യുകയാണ് സഹോദരങ്ങളായ ആഞ്ഞിലിക്കാവിൽ വേലായുധനും തങ്കമ്മയും. വേലായുധന് എൺപതും തങ്കമ്മയ്ക്ക് തൊണ്ണൂറും വയസായി. പ്രായത്തിന്റെ അവശതകൾ തളർത്തുമ്പോഴും അതൊന്നും വകവയ്ക്കാതെ, പരമ്പരാഗതമായി തങ്ങളുടെ കുടുംബത്തിന് ലഭിച്ച അവകാശം മുടങ്ങാതിരിക്കാൻ ഈറൽ നെയ്യുകയാണ് ഈ സഹോദരങ്ങൾ.
അമ്പലപ്പുഴ ക്ഷേത്രത്തിൽ 9ാം ഉത്സവനാളിൽ നടക്കുന്ന നാടകശാല സദ്യയിൽ വിഭവങ്ങൾ വിളമ്പാൻ 13 കുട്ടകളാണ് ഇവർ ഈറലിൽ നിർമ്മിക്കുന്നത്. ആചാരം തുടങ്ങിയ കാലം മുതൽ നാടകശാല സദ്യയ്ക്കുള്ള വിഭവങ്ങൾ നിർമ്മിക്കുന്നത് ആഞ്ഞിലിക്കാവ് കുടുംബക്കാരാണ്. ഇത് ഇന്നും മുടങ്ങിയിട്ടില്ല. പലയിടങ്ങളിൽ നിന്നായി ശേഖരിക്കുന്ന ഈറലുകൾ ഉപയോഗിച്ച് ആഞ്ഞിലിക്കാവ് ക്ഷേത്രസന്നിധിയിലിരുന്നാണ് വേലായുധനും തങ്കമ്മയും ശ്രീകൃഷ്ണസന്നിധിയിൽ സമർപ്പിക്കാനുള്ള കുട്ടകൾ നെയ്യുന്നത്.
ഈ കുട്ടകൾ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നതും കാലിയായിട്ടല്ല. അരി, നെല്ല്, പച്ചക്കറികൾ എന്നിവ കുട്ടകളിലാക്കി എട്ടാം ഉത്സവദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് തിരിക്കുക. ആചാരങ്ങൾ നിലനിറുത്താൻ കഷ്ടപ്പെടുമ്പോഴും ദേവസ്വം ബോർഡിൽ നിന്ന് ഒരു രൂപയുടെ പോലും സഹായം പോലും കിട്ടുന്നില്ലെന്ന പരാതിയാണ് ഇവർ സങ്കടത്തോടെ പറയുന്നത്. കുട്ടകളുമായി ക്ഷേത്രത്തിൽ ചെല്ലുമ്പോൾ തുച്ഛമായ ദക്ഷിണയാണ് ലഭിക്കുന്നത്. ചടങ്ങിന് പതിനയ്യായിരത്തിലധികം രൂപ ചിലവാകുമെന്ന് ഈ വൃദ്ധ സഹോദരങ്ങൾ പറയുന്നു. കുട്ടകൾക്കൊപ്പം നെല്ല്, പുകയില, വെറ്റില, പാക്ക് എന്നിവയും ശ്രീകൃഷ്ണസന്നിധിയിൽ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |