ആലപ്പുഴ : എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31ന് ആരംഭിക്കുമ്പോൾ ഫോക്കസ് ഏരിയ, നോൺ ഫോക്കസ് ഏരിയ തുടങ്ങിയ പദങ്ങൾ അവസാന നിമിഷവും ചില വിദ്യാർത്ഥികളിലെങ്കിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരീക്ഷാ രീതിയിൽ ചോദ്യരൂപങ്ങൾക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല. മാർക്കുകളുടെ വിന്യാസത്തിലും ചോയ്സുകളിലുമാണ് വ്യത്യാസം വന്നിട്ടുളളതെന്ന് ചൂണ്ടിക്കാണിക്കുകയാണ് വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ എ.കെ.പ്രസന്നൻ ചോദ്യങ്ങളുടെ പ്രത്യേകതയെയും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് വിശദീകരിക്കുന്നു.
പാറ്റേൺ മനസിലാക്കാം
എല്ലാ വിഷയൾക്കും ചോദ്യങ്ങൾക്ക് ചോയ്സ് നൽകുന്ന പാറ്റേൺ നിശ്ചയിച്ചിട്ടുണ്ട്. എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് കുട്ടികൾ പരീക്ഷ എഴുതേണ്ടതിനെക്കാൾ 50 ശതമാനം സ്‌കോറിന് കൂടി അധിക ചോദ്യങ്ങൾ ലഭിക്കും. ഇവ ചോയ്‌സുകളായിട്ടാണ് നൽകുക. 60 സ്‌കോറിന്റെ ചോദ്യ പേപ്പറിൽ 20 സ്‌കോറിന്റെ ചോദ്യങ്ങൾ ചോയ്‌സുകളായിരിക്കും. 80 സ്‌കോറിന്റെ ചോദ്യപ്പേപ്പറിൽ 40 സ്‌കോറിന്റെ ചോദ്യങ്ങൾ ചോയ്‌സുകളാണ്. ഫോക്കസ് ഏരിയയിൽ നിന്നും 70 ശതമാനം സ്‌കോറിനുളള ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം സ്‌കോറിനുളള ചോദ്യങ്ങളുമാണ് ചോദിക്കുക. ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളോടൊപ്പം നോൺ ഫോക്കസ് ഏരിയയും കുട്ടികൾ നന്നായി മനസിലാക്കണം. ഒരു ആശങ്കയും വേണ്ട. ഒന്നിലധികം ചോദ്യങ്ങളിൽ നിന്ന് നന്നായി അറിയാവുന്നത് തിരഞ്ഞെടുത്ത് എഴുതാൻ അവസരമുണ്ട്.
ഒരുക്കങ്ങൾ പൂർണം
അദ്ധ്യാപകർ കഠിന പരിശ്രമത്തിലൂടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിഷയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ച് റിവിഷൻ നടത്തി കുട്ടികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തും,വിദ്യാഭ്യാസ വകുപ്പും എല്ലാവിധ സഹായവും ലഭ്യമാക്കി . പരീക്ഷാ നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കൊണ്ടിരിക്കുകയാണ്. വേനൽക്കാലമായതിനാൽ വിദ്യാർത്ഥികൾ കുടിവെള്ളം കരുതണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു തന്നെ പരീക്ഷയ്ക്ക് പോകേണ്ടതുണ്ട്. പഠിച്ച കാര്യങ്ങൾ വീണ്ടും വീണ്ടും ഓർമ്മിക്കുന്നത് നന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |