SignIn
Kerala Kaumudi Online
Thursday, 18 April 2024 7.09 PM IST

കളക്ടറേറ്റിൽ മോക്ഡ്രിൽ അഗ്നിബാധ: ജീവനക്കാർ സുരക്ഷിതർ, രണ്ടുപേർ കുഴഞ്ഞു വീണു

mock

ആലപ്പുഴ: സമയം ഇന്നലെ രാവിലെ 11.05. കളക്ടറേറ്റിലെ ഒന്നാം നിലയിൽ കോൺഫറൻസ് ഹാളിന് മുന്നിലെ ഇടനാഴിയിൽ തീ ആളിപ്പടർന്നു. ഈ സമയം എ.ഡി.എമ്മിനെ കാണാൻ എത്തിയ സന്ദർശകർ ആണ് ആദ്യം തീ പടരുന്നത് കണ്ടത്. ഇവർ ശബ്ദമുണ്ടാക്കിയതോടെ സമീപത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാർ സീറ്റുകളിൽ നിന്ന് പുറത്തേക്ക് ഓടി. ആവശ്യങ്ങൾക്കായി എത്തിയ പൊതുജനങ്ങളും പരി​ഭ്രാന്തരായി​.

കളക്ടർ ഈ സമയം ഔദ്യോഗിക മുറിയിൽ ഉണ്ടായിരുന്നു. ചിലവർ ഫയർഫോഴ്സിൽ അറിയിച്ചു. കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നത് മുതലുള്ള നടപടികളാണ് ആവിഷ്‌കരിച്ചത്. ഉടൻതന്നെ വിവരം വിവിധ വകുപ്പ് മേധാവികളെ അറിയിക്കുകയും എല്ലാ ജീവനക്കാരും സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിന് മൈക്ക് അനൗൺസ്‌മെന്റ് നടത്തി. നിമിഷങ്ങൾക്കകം ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സംഘം എത്തി. നാലു മിനിറ്റിനുള്ളിൽ തീ അണയ്ക്കുകയും തീപിടുത്തമുണ്ടായ സ്ഥലത്തു നിന്നും ജീവനക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുകയും ചെയ്തു. കളക്ടറേറ്റ് വളപ്പിൽ ഉണങ്ങിനിന്ന മരച്ചിലകളിലും വെള്ളം പമ്പ് ചെയ്തു തീ ആളിപടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചു. കുഴഞ്ഞു വീണ രണ്ടു പേർക്ക് പ്രാഥമിക ചികിത്സ നൽകി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് കളക്ടറേറ്റിൽ നടന്ന മോക്ഡ്രിൽ ആയിരുന്നു ഇതെന്ന് വ്യക്തമായത്.

സർക്കാർ ഓഫീസുകളിൽ തീപിടി​ത്തം ഉണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവർത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്തുന്നതിനായാണ് കളക്ടറേറ്റിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും അഗ്‌നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച മോക്ഡ്രില്ലിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം നേതൃത്വം നൽകി. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലേയും പ്രധാന സർക്കാർ ഓഫീസുകളിൽ അഗ്‌നി സുരക്ഷാ മോക്ഡ്രിൽ നടത്താനുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.

പൊലീസ്, ആരോഗ്യം, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കാളികളായി. തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനുള്ള മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ ഡോ. രേണു രാജ് പറഞ്ഞു.പിന്നീട് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മോക് ഡ്രിൽ നടപടികൾ വിലയിരുത്തി. മോക്ക്ഡ്രില്ലിന് മുന്നോടിയായി ജില്ലാ ഫയർ ഓഫീസർ കെ.ആർ. അഭിലാഷിന്റെയും ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർ പി.ബി. വേണുക്കുട്ടന്റെയും നേതൃത്വത്തിൽ അഗ്‌നിസുരക്ഷാ മുൻകരുതലിനെക്കുറിച്ച് ബോധവത്കരണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.