ആലപ്പുഴ: നഗരത്തിനെ കലാസൃഷ്ടികളുടെ കമനീയ മേലാപ്പണിയിക്കുന്ന തിരക്കിലാണ് പത്തോളം കലാകാരൻമാർ. പുനർ നിർമ്മിച്ച ആലിശ്ശേരിയിലെ ഭജനമഠം - പുത്തൻപുര റോഡിന്റെ വശങ്ങളിലുള്ള മതിലുകളിലാണ് അജയൻ.വി.കാട്ടുങ്കലിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ ചിത്രങ്ങൾ വരയ്ക്കുന്നത്. ആലപ്പുഴയുടെ ചരിത്രവും പൈതൃകവും പുനരാവിഷ്‌കരിക്കുകയാണിവർ. മതസൗഹാർദ്ദം വിളംബരം ചെയ്യുന്ന കലാ സൃഷ്ടികളുമുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും റെഡ് പാം മരങ്ങളും ചെടികളും നട്ട് കമനീയമാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.കൂടാതെ റാണി തോടിന്റെ ഭാഗങ്ങൾ കല്ല് കെട്ടി ബലപ്പെടുത്തി പൈതൃക വഴിവിളക്കുകളും സ്ഥാപിച്ചു. കനാലിന്റെ തീരത്ത് യുജിന ചെടിയും പിടിപ്പിക്കും. വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകളുടെ ഉൾപ്പെടെ ജനകീയ പങ്കാളിത്തത്തോടെയാണ് സൗന്ദര്യവൽക്കരണവും പരിചരണവും നടപ്പാക്കുന്നത്. അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മറ്റ് വാർഡുകളിൽ കൂടി ഇത്തരം പദ്ധതികൾ നടപ്പാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജ് പറഞ്ഞു.
അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡും കാനയും നിർമിക്കുന്നത്
- പി.എസ്.എം ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |