കുട്ടനാട്: വെള്ളിയാഴ്ച വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ, കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്യാൻ പാകമായ നെല്ല് മുഴുവൻ നിലം പൊത്തി വെള്ളത്തിൽ മുങ്ങി. ഒറ്റദിവസം കൊണ്ട് തങ്ങൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കർഷകർ. രാമങ്കരി കൃഷിഭവന് കീഴിലെ 26 ഏക്കറുള്ള നൂറ്റിനാൽപ്പത് പാടശേഖരം, 70 ഏക്കർ വരുന്ന മണലുംഭാഗം പെരുമാനിക്കേരി, ചമ്പക്കുളം കൃഷിഭവന് കീഴിലെ മുക്കോടി നാല് നാൽപ്പത് തുടങ്ങി നിരവധി പാടശേഖരങ്ങളിലെ കൃഷിയാണ് ഒറ്റ ദിവസത്തെ വേനൽമഴയിൽ നശിച്ചത്.
വിളവെടുപ്പിന് വെറും രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് മുഴുവൻ നെല്ലും നിലം പൊത്തിയത്. മിക്ക പാടശേഖരങ്ങളിലെയും കൃഷി 90 ദിവസം പിന്നിട്ടിരുന്നു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഒരു മാസം മുതൽ ഒന്നരമാസം വരെ വൈകിയാണ് ഇക്കുറി പുഞ്ചകൃഷി ആരംഭിക്കാനായത്. വളമിടീലും കീടനാശിനി പ്രയോഗവും കഴിഞ്ഞപ്പോൾ തന്നെ വലിയൊരു തുക കർഷകർക്ക് ചിലവായി. വരും ദിവസങ്ങളിൽ മഴയും കാറ്റും കൂടുതൽ ശക്തമായാൽ വിളവ് കൊയ്തെടുക്കാനാകാതെ ഉപേക്ഷിക്കേണ്ടിവരുമെന്ന് കർഷകർ പറയുന്നു. പാടത്താകെ വെള്ളം നിറഞ്ഞ സാഹചര്യത്തിൽ കൊയ്ത്തു നടത്തുന്നത് യന്ത്രങ്ങൾ തകരാറിലാകുന്നതിന് കാരണമാകുമെന്ന് പറഞ്ഞ് തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുട്ടനാട്ടിലേക്ക് കൊയ്ത് യന്ത്രങ്ങളുമായി വന്ന ഉടമകളും ഏജന്റുമാരും തിരിച്ചുപോകാനൊരുങ്ങുന്നതും കർഷകരെ ആശങ്കപ്പെടുത്തുന്നു. ഡിസലിന്റെ വിലയിൽ ഓരോ ദിവസവുമുണ്ടാകുന്ന വർദ്ധനവിന് പുറമെ യന്ത്രങ്ങളുടെ തേയ്മാനച്ചിലവിനുമായി നല്ലൊരു തുക കണ്ടത്തേണ്ടിവരുന്നതാണ് ഇവരെ മടങ്ങിപ്പോകുന്നതിന് പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |