ആലപ്പുഴ: വല്ലഭന് പുല്ലുമായുധം എന്നു പറയും. എന്നാൽ ഇവിടെ ഷെഹാനയ്ക്ക് കൈകളും കാലുകളും തല തന്നെയും ആയുധമായിരിക്കുകയാണ്. ആയുധമെന്നാൽ വരയുടെ ആയുധമാണ്.
ആലപ്പുഴ വൈ.എം.സി.എ ജംഗ്ഷന് സമീപം പൗർണമിയിൽ ഷെഹാന ഷംസുദ്ദീൻ (25) സ്കൂൾ ദിനങ്ങളിൽ പെയിന്റിംഗുകൾ ചെയ്യുമായിരുന്നു. പിന്നീട് കാൽകൾ കൊണ്ട് ചിത്രരചന നടത്തി. വ്യത്യസ്തത തുടരണമെന്ന ചിന്തയിൽ ഇപ്പോൾ തലയിൽ ബ്രഷ് വച്ചാണ് വര.
ചിത്ര രചനയിൽ വ്യത്യസ്തതകളും ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ റീച്ചും ഉന്നമിട്ടാണ് കൊല്ലം അസീസി കോളേജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ ഷെഹാന ലോക്ക് ഡൗൺ കാലത്ത് കൗതുകത്തിന് വര തുടങ്ങിയത്. കാൽകൊണ്ട് വരയ്ക്കാൻ ശ്രമം തുടങ്ങിയപ്പോൾ മനസിൽ തെളിഞ്ഞത്
ഫുട്ബാൾ താരം മെസിയുടെ മുഖം.
പിന്നീടൊന്നും ചിന്തിച്ചില്ല. കാൽപ്പന്തുകളിയുടെ രാജകുമാരനെ കാലു കൊണ്ട് വരച്ച് പടമാക്കി. കറുത്ത മാർക്കർ പേനയുപയോഗിച്ചാണ് പോർട്രൈറ്റുകൾ തയാറാക്കുന്നത്. മെസിയുടെ ചിത്രം ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു. എങ്കിലും, പ്രതീക്ഷിച്ച പോലെ സ്വീകാര്യത ലഭിച്ചില്ല. അതോടെയാണ് സിനിമാതാരം ജയസൂര്യയെും, ഉണ്ണിമുകുന്ദനെയും കാലിൽ ബ്രഷ് ചേർത്ത് വരച്ചത്. രണ്ട് ചിത്രങ്ങളും താരങ്ങളുൾപ്പടെ ഷെയർ ചെയ്തതോടെ ഷെഹാനയും ചിത്രങ്ങളും പ്രശസ്തമായി. ഇതോടെ പോർട്രൈറ്റുകൾ വരച്ചു നൽകാൻ കൂടുതൽ ഓർഡറുകളും വരുന്നുണ്ട്. വീണ്ടും വ്യത്യസ്തത തുടരണമെന്ന ചിന്തയിൽ ഇപ്പോൾ തലയിൽ ബ്രഷ് വച്ചാണ് വര. മോഹൻലാലിനെയും. തമിഴ് താരം വിജയിനെയും പൂർത്തിയാക്കി. ഒരേ സമയം രണ്ട് കാലുകളും കൈകളും ഉപയോഗിച്ചും വരയ്ക്കാൻ സാധിക്കും. അക്ഷരങ്ങൾ ചേർത്തും ചിത്രങ്ങൾ തയ്യാറാക്കാറുണ്ട്. അരമണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ സമയമെടുത്താണ് ചിത്രമൊരുക്കുന്നത്. പ്രവാസിയായ ഷംസുദ്ദീന്റെയും വീട്ടമ്മയായ സാഹിറത്തു ബീഗത്തിന്റെയും ഏക മകളാണ്. കായംകുളം പട്ടന്റെ പറമ്പിൽ കുടുംബാംഗമാണ്.
തലയിൽ ബ്രഷ് ചേർത്ത് വെച്ചുള്ള വരയാണ് കൂട്ടത്തിൽ പ്രയാസം. കണ്ണിന് കൂടുതൽ സമ്മർദ്ദം അനുഭവപ്പെടും
ഷെഹാന ഷംസുദ്ദീൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |