SignIn
Kerala Kaumudi Online
Thursday, 25 April 2024 1.29 PM IST

മണ്ണെണ്ണ വിലയിലെ കൊള്ള, തീരത്ത് സമരകാഹളം

s

ആലപ്പുഴ: തങ്ങളുടെ തൊഴിൽ പ്രതിസന്ധിയിലാക്കുന്ന മണ്ണെണ്ണ വിലവർദ്ധനവിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികൾ സമര രംഗത്തേക്കിറങ്ങുന്നു. മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ, കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകണമെന്നാവശ്യപ്പെട്ടുള്ള സമരം ഇന്നാരംഭിക്കും. മണ്ണെണ്ണ വിഷയത്തിൽ പലപ്പോഴും അധികൃതർ റേഷൻ കടയിലെ ഗുണഭോക്താക്കളെയാണ് കണക്കാക്കുന്നത്. എന്നാൽ ദിവസേന ബാരൽ കണക്കിന് മണ്ണെണ്ണ വാങ്ങുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

സംസ്ഥാനത്ത് ഔട്ട് ബോർഡ് എൻജിൻ ഉപയോഗിക്കുന്ന ഇരുപതിനായിരത്തിലധികം പരമ്പരാഗത യാനങ്ങളുണ്ടെന്നാണ് കണക്ക്. ഇവ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ഒരു ലക്ഷത്തോളം തൊഴിലാളികളെ പ്രശ്നം നേരിട്ട് ബാധിക്കുന്നതാണ് മണ്ണെണ്ണ വിലവർദ്ധനവ്. മത്സ്യലഭ്യതക്കുറവ് വർഷങ്ങളായി മേഖലയിൽ പ്രതിസന്ധി ഉയർത്തുകയാണ്. ഇതിനൊപ്പമാണ് ഇന്ധന വിലവർദ്ധനവ് പ്രതിസന്ധിയുടെ ആക്കം കൂടുന്നത്. ഇതിനനുസൃതമായി മത്സ്യഫെഡ് സബ്സിഡി വർദ്ധിപ്പിക്കുന്നുമില്ല.

കണ്ണു തള്ളുന്ന നിരക്ക്

ലിറ്ററിന് 2.45 രൂപയുള്ളപ്പോൾ തൊഴിൽ രംഗത്തേക്ക് വന്ന ഓർമ്മകൾ അയവിറക്കുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളിയായ പുറക്കാട് സ്വദേശി ബേബി. ഇന്ന് പൊതുവിപണിയിൽ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 124 രൂപ നൽകണം. പ്രതിമാസം 1500 ലിറ്റർ മണ്ണെണ്ണ ഒരു വള്ളത്തിന് വേണ്ടി വരും. ഇതുവരെ സബ്സിഡി അടി​സ്ഥാനത്തി​ൽ ലഭി​ച്ചിരുന്ന മണ്ണെണ്ണ അഞ്ച് ദിവസം പോലും ഉപയോഗിക്കാൻ തികഞ്ഞിരുന്നില്ല. വിഹിതം കുറയ്ക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോകും. എൻജിനുകളുടെ കുതി​ര ശക്തി​ക്കനുസരി​ച്ച് 200 മുതൽ 600 ലിറ്റർ വരെ മണ്ണെണ്ണയാണ് ഒരു മാസം സബ്സിഡി വിലയിൽ ലഭിച്ചിരുന്നത്.

കരിഞ്ചന്ത ശക്തമാകും

തൊഴിലാളികളുടെ സബ്സിഡി മണ്ണെണ്ണ കൈക്കലാക്കി മറിച്ചു വിൽക്കുന്ന കരിഞ്ചന്തക്കാരുടെ പ്രവർത്തനം ശക്തമാകുമെന്ന് തൊഴിലാളി സംഘടനകൾ ആശങ്കപ്പെടുന്നു. നിലവിൽ മാഫിയ കണക്കാണ് കരിഞ്ചന്തക്കാരുടെ പ്രവർത്തനം. വർഷത്തിൽ 365 ദിവസവും ഇവരുടെ കൈയിൽ ആവശ്യത്തിലധികം സ്റ്റോക്കുണ്ട്. വിഹിതം വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത വില്പന കൂടിയേക്കും.

മത്സ്യബന്ധനത്തിന് കേന്ദ്രസർക്കാർ സബ്സിഡി നിരക്കിൽ മണ്ണെണ്ണ അനുവദിക്കണം. ഈ ആവശ്യമുന്നയിച്ചാണ് ഇന്ന് മുതൽ സമരമാരംഭിക്കുന്നത്

ടി.ജെ.ആഞ്ചലോസ്, മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)

മത്സ്യങ്ങൾ കുറവാണെങ്കിലും, തൊഴിലാളിയെ സംബന്ധിച്ച് ഏത് പ്രതിസന്ധി ഘട്ടത്തിലും കടലിൽ പോയേ ജീവിക്കാനാകൂ. കരിഞ്ചന്ത കച്ചവടത്തിന് വിലക്കിടാനുള്ള നടപടികളുണ്ടാവണം

-അനിൽ.ബി.കളത്തിൽ, അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.