ആലപ്പുഴ: 'അതിഥി വിള"കൾ തന്റെ പറമ്പിൽ വിളയിച്ച് കൃഷിയിൽ വിജയം കുറിക്കുകയാണ് കളർകോട് കണ്ണുവള്ളിൽ സുരേഷ് കുമാറെന്ന 61കാരൻ. ആലപ്പുഴയിൽ സാധാരണ കൃഷി ചെയ്യാത്ത വിവിധ ഇനങ്ങളാണ് സുരേഷിന്റെ അമ്പതു സെന്റ് കൃഷിയിടത്തിലുള്ളത്. നാല് പതിറ്റാണ്ടിലേറെയായി സുരേഷിന് കൃഷിയോടുള്ള പ്രണയം തുടങ്ങിയിട്ട്. മുത്തശ്ശനായ രാമനിൽ നിന്നാണ് കൃഷി കണ്ടു പഠിച്ചത്. എസ്.ഡി കോളേജിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ലാബ് അസിസ്റ്റന്റായിരുന്ന സുരേഷ് വിരമിച്ച ശേഷം മുഴുവൻ സമയവും കൃഷിയിൽ മുഴുകി.
. റെക്കാഡ് തൂക്കംവരുന്ന ഏത്തവാഴക്കുലകൾ ഉൾപ്പെടെ കൃഷി ചെയ്തു വിളയിച്ചതിന് പിന്നാലെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന "പർവൽ" (പച്ചഉരുളക്കിഴങ്ങ്), കയ്പില്ലാത്ത പാവലായ ഗന്റോല തുടങ്ങിയവ സുരേഷിന്റെ കൃഷിയിടത്തിൽ നിരന്നത്.
വിത്തും വിളകളും അന്വേഷിച്ച് പോകാത്ത ഇടമില്ല. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും കാർഷിക യൂണിവേഴ്‌സിറ്റികൾ, സ്ഥാപനങ്ങൾ, ശാസ്ത്രജ്ഞർ, കർഷകർ എല്ലാവരുമായി നല്ലബന്ധമുണ്ട്. അവരിൽ നിന്നു ലഭിക്കുന്ന അറിവുകളും വിത്തുകളുമെല്ലാം തന്റെ അമ്പതുസെന്റിൽ പരീക്ഷിച്ചു. പച്ചചാണകത്തിൽ പിണ്ണാക്കും എല്ലുപൊടിയും ഗോമൂത്രവും വെള്ളവുമായി ചേർത്ത് മൂന്നു നാലുദിവസം പുളിപ്പിച്ച ശേഷം പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചാണ് വിളകൾക്ക് 15 ദിവസത്തിലൊരിക്കൽ വളമായി നൽകുന്നത്. സമീപത്തെ ആഴ്ചചന്തയിലൂടെയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയുമാണ് വിളകളുടെ വിപണനം. വണ്ടാനത്ത് രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. അക്ഷരശ്രീ, ആത്മ ഉൾപ്പെടെ 25ലധികം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിദിനം 5000രൂപയുടെ പച്ചക്കറി ഇനങ്ങൾ വിൽക്കും. ഭാര്യ വത്സലകുമാരിയും മക്കളായ ശ്രീദേവി, ശ്രീകുമാർ എന്നിവരും സഹായത്തിന് ഒപ്പമുണ്ട്.
സുരേഷിന്റെ കൃഷിയിടത്തിൽ
അത്യുത്പാദന ശേഷിയുള്ള പ്രതിഭ ഉൾപ്പെടെ മുപ്പത് ഇനം മഞ്ഞളുകൾ, സാൻസിബാർ, ബിഗാബെൻഗ, പൊപ്പലു ഉൾപ്പെടെ 35 ലധികം വാഴയിനങ്ങൾ, ജാതി, മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, ചുണ്ടില്ലാത്ത വാഴയിനമായ അസാം ഇനം ഗോത്യ, പഴങ്ങൾ തൊഴുകൈകളെപ്പോലെ തോന്നിപ്പിക്കുന്ന പ്രയർ ബനാന, ചോളം പോലെ കുല വരുന്ന ജാരിബുയ, മൊട്ടപ്പൂവൻ പഴം, അപൂർവ കിഴങ്ങുവർഗങ്ങൾ, പയറിനങ്ങൾ, നിരവധിയിനം കറിവേപ്പുകൾ, അപൂർവ ഔഷധ സസ്യങ്ങൾ
പകിട്ടോടെ പർവൽ
കേന്ദ്ര സർക്കാർ സ്ഥാപനമായ തൃശൂരിലെ എൻ.ബി.പി.ജി.ആറിൽ (നാഷണൽ ബ്യൂറോ ഒഫ് പ്ളാന്റ് ജനിറ്റിക് റിസോഴ്സസ് ) നിന്നാണ് പർവലിന്റെ വിത്ത് സുരേഷിനു ലഭിച്ചത്. നമ്മുടെ നാട്ടിൽ കായ്ക്കാൻ സാദ്ധ്യതയില്ലാത്ത വിളയാണിത്. കോവൽ പോലെ തോന്നിക്കും. ഒരു കായ്ക്ക് 30 ഗ്രാം തൂക്കം വരും. ഹൃദയാകൃതിയിലുള്ള ഇലകളാണുള്ളത്. രണ്ടു മുതൽ ആറിഞ്ചു വരെ നീളത്തിലോ ഉരുണ്ടതോ ആയ കായകളുണ്ടാകും. ആന്ധ്ര, ഒഡീഷ, ബംഗാൾ, അസാം, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പർവൽ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. കറി വയ്ക്കാനും സൂപ്പ്, പായസം എന്നിവയുണ്ടാക്കാനും ഉപയോഗിക്കാം. കാർബോ ഹൈഡ്രേറ്റ്, വിറ്റാമിൻ എ,സി എന്നിവയുടെ നല്ല സ്രോതസാണ്. മഗ്‌നീഷ്യം, പൊട്ടാസ്യം, ചെമ്പ്, സൾഫർ, ക്ലോറിൻ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |