ആലപ്പുഴ: ദിനംപ്രതി വേനൽമഴ ശക്തിയായി പെയ്തിറങ്ങുന്നത് കർഷകരുടെ സ്വപ്നങ്ങൾ വെള്ളത്തിലാക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പെയ്യുന്ന മഴയിൽ കുട്ടനാട്ടിൽ വിളവെടുത്ത നെല്ലും, വിളവെത്തിയ നെൽകൃഷിയും പൂർണമായി വെള്ളത്തിൽ മുങ്ങി. വിളവെടുത്ത നെല്ല് മൂടാൻ പോലും പല കർഷകർക്കും സാവകാശം ലഭിച്ചില്ല. നെല്ല് വെള്ളത്തിൽ മുങ്ങിയതോടെ യന്ത്രക്കൊയ്ത്തും അവസാനിപ്പിച്ചു. കുട്ടനാട്ടിലെ ഏതാനും കർഷകരുടെ നെല്ല് സംഭരണം മാത്രമാണ് പൂർത്തിയാക്കിയത്. മഴ നനഞ്ഞ നെല്ല് ഉണക്കി നൽകേണ്ടിവരും. തൊഴിലാളികളെ ഉപയോഗിച്ച് നെല്ല് ഉണക്കി നൽകുന്നതിന് കർഷകന് കനത്ത നഷ്ടം നേരിടും. ശക്തമായ കാറ്റിൽ വൈദ്യുതി ബന്ധവും നിലച്ചതോടെ വെള്ളം പമ്പ് ചെയ്തു കളയാൻ മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാറ്റിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനിലേയ്ക്കും ട്രാൻസ്‌ഫോർമറിലേയ്ക്കും മരം ഒടിഞ്ഞ് വീണാണ് വൈദ്യുതി ബന്ധം നിലച്ചത്. ഒട്ടുമിക്ക സ്ഥലങ്ങളിലും ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്. പാടത്തെ വെള്ളം വറ്റിച്ചാലും വിളവെടുപ്പിനെ കാര്യമായി ബാധിക്കും.
കഴിഞ്ഞ കൃഷിക്ക് സമാനമായി ഇക്കുറിയും കർഷകന് കനത്ത നഷ്ടം നേരിടേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |