നിലം നികത്തൽ വ്യാപകം
ആലപ്പുഴ: ജിയോളജി-റവന്യൂ വകുപ്പുകളുടെ അനുമതിയില്ലാതെ ജില്ലയിൽ മണൽ, ഗ്രാവൽ വില്പന നടത്തുന്ന യാർഡുകൾ വ്യാപകമാകുന്നു. ചേർത്തല, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മവേലിക്കര,ചെങ്ങന്നൂർ താലൂക്കുകളിലായി നൂറോളം യാഡുകളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും റവന്യൂ-പൊലീസ് സംഘം ഉൾപ്പെട്ട പ്രത്യേക സംഘം പരിശോധനക്ക് ഉണ്ടെങ്കിലും ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
അവധി ദിനങ്ങളുടെ മറവിൽ ജില്ലയിൽ നിലവും തണ്ണീർത്തടങ്ങളും നികത്തുന്നത് വ്യാപകമാണ്. ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ നിന്ന് ചെമ്മണ്ണ് എത്തിച്ച് യാഡുകളിൽ സ്റ്റോക്ക് ചെയ്തിട്ട് ആവശ്യക്കാർക്ക് രാത്രികാലത്ത് ടിപ്പറിലും ചെറുലോറികളിലും എത്തിച്ചു കൊടുക്കും. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസർമാർ നടത്തുന്ന പരിശോധനയിൽ വാഹനങ്ങൾ പിടിച്ചാലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വിട്ടുകൊടുക്കേണ്ടി വരാറുണ്ട്. ക്വട്ടേഷൻ സംഘത്തിന്റെ പിൻബലവും നിലംനികത്തൽ മാഫിയക്കുണ്ട്.അമ്പലപ്പുഴ-ചേർത്തല താലൂക്കുകളിലാണ് അനധികൃത യാർഡുകൾ കൂടുതലായി പ്രവർത്തിക്കുന്നത്.
.
വാഹനവിലയുടെ ഒന്നരയിരട്ടി പിഴ
അനധികൃതമായി നികത്തുന്ന സ്ഥലത്തുനിന്ന് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരികെ കിട്ടാൻ വാഹനവിലയുടെ ഒന്നരയിരട്ടി തുക കെട്ടിവയ്ക്കണം. വാഹനം പിടിച്ചെടുക്കുന്ന സ്ഥലത്തെ വില്ലേജ് ഓഫീസർ റിപ്പോർട്ട് തഹസീൽദാർക്ക് നൽകും. തുടർന്ന് കളക്ടർക്ക് കൈമാറുന്ന റിപ്പോർട്ട് അനുസരിച്ച് ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായം തേടും. ഇതിനു ശേഷം ആർ.ടി.ഒ നിശ്ചയിക്കുന്ന മതിപ്പ് വലിയുടെ ഒന്നരയിരട്ടിതുക ഈടാക്കി വാഹനം വിട്ടുകൊടുക്കാൻ ഉത്തരവ് നൽകും.
കരപ്പാടങ്ങളും കൈക്കലാക്കി
നഗരസഭാ പരിധിയിൽ അഞ്ചു സെന്റിലും പഞ്ചായത്ത് പരിധിയിൽ പത്ത് സെന്റിലും കൂടുതൽ നിലം നികത്താൻ നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവച്ച് വിൽപ്പന നടത്തുന്ന രീതിയാണ് റിയൽ എസ്റ്റേറ്റ് മാഫിയ പിന്തുടരുന്നത്. കുട്ടനാടൻ മേഖലകളിൽ ചില കരപ്പാടങ്ങൾ ഇത്തരക്കാർ കൈക്കലാക്കിയിട്ടുണ്ട്.
"മണൽ ശേഖരിച്ച് വില്പന നടത്തുന്നതിനുള്ള അനുമതിയും വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനുള്ള പാസും ജിയോളജി വകുപ്പാണ് നൽകുന്നത്. അനുമതിയില്ലാത്ത യാഡുകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. പരിശോധന നടത്താൻ എല്ലാതാലൂക്കുകളിലും എൽ.ആർ തഹസിൽദാർമാരുടെ നേതൃത്വത്തിൽ സ്ക്വാഡുകൾ നിലവിലുണ്ട്.
- സന്തോഷ് കുമാർ, എ.ഡി.എം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |