ചേർത്തല: നെൽ വയലുകളിലെ വേനൽക്കാല പച്ചക്കറി കൃഷി പൂർത്തിയാകുന്നതോടെ കഞ്ഞിക്കുഴി പഞ്ചായത്തിൽ വയലുകളിൽ നെൽകൃഷിക്ക് തയ്യാറെടുപ്പ് ആരംഭിച്ചു. പഞ്ചായത്ത് പരിധിയിലുള്ള പാടശേഖരങ്ങളിലെ കർഷകർക്ക് സൗജന്യമായി നെൽ വിത്ത് നൽകുന്നതിന്റെ ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. കുണ്ടേലാറ്റ് പാടശേഖരത്തിന് സമീപം നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അദ്ധ്യക്ഷരായ ബൈരഞ്ചിത്ത്,കെ. കമലമ്മ, പഞ്ചായത്തംഗം ഷീല,കാർഷിക സമിതി കൺവീനർ ജി. ഉദയപ്പൻ,ആസൂത്രണ സമിതിയംഗങ്ങളായ എം.ഡി.സുധാകരൻ, ആർ.രവി പാലൻ കൃഷി ഓഫീസർ ജാനിഷ് ജേക്കബ്, അസിസ്റ്റന്റ് വി.ടി.സുരേഷ്, സി.അംബുജാക്ഷൻ എന്നിവർ സംസാരിച്ചു.
മുന്നൂറ് ഏക്കറോളം വരുന്ന പാടശേഖരങ്ങളിൽ ഇത്തവണ കൃഷിയിറക്കും.പരമ്പരാഗത വിത്തിനമായ വിരിപ്പിനും മുണ്ടകനുമൊപ്പം ഉമയും ഉപയോഗിക്കും.വിപുലമായ കൃഷിയൊരുക്കാൻ വാർഡുതലത്തിൽ യോഗങ്ങൾ വിളിച്ചു ചേർക്കും. കഴിഞ്ഞ സീസണിൽ കർഷകർ ഉത്പാദിപ്പിച്ച വിരിപ്പും മുണ്ടകനും നെൽവിത്ത് കിലോയ്ക്ക് 50 രൂപ നിരക്കിൽ പഞ്ചായത്ത് സംഭരിച്ചാണ് സൗജന്യമായി വീണ്ടും കൃഷിക്കായി നൽകുന്നത്.
കൃഷിയിറക്കുന്ന കർഷകർക്ക് കൂലിച്ചെലവിനായി പ്രത്യേക സബ്‌സിഡിയും പദ്ധതിയിൽ നൽകുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |