മാന്നാർ : കുടുംബ വഴക്കിനിടയിൽ സഹോദരനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മുങ്ങിയ പ്രതി മൂന്ന് ദിവസം ഒളിവിൽ കഴിഞ്ഞത് പള്ളിയുടെ മച്ചിന് മുകളിൽ. ഇതിനിടയിൽ ആരെയോ വിളിക്കാൻ മൊബൈൽ ഫോൺ സ്വിച്ച് ഓണാക്കിയതോടെ പൊലീസിന്റെ വലയിലായി.
മാന്നാർ ഉളുന്തി തോട്ടത്തിൽ ഡെന്നീസിനെ വെട്ടിപ്പരിക്കേൽപ്പിച്ച ജ്യേഷ്ഠസഹോദരൻ ജോയിയാണ് (64) പൊലീസിനെ വട്ടം കറക്കിയത്. വിവാഹിതരല്ലാത്ത സഹോദരങ്ങൾ ഒരുമിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. തർക്കത്തിനിടയിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഡെന്നീസിന്റെ തലയ്ക്ക് വെട്ടേറ്റത്. ഉളുന്തി സെന്റ് ആന്റ്ണീസ് കാത്തലിക് പള്ളി നിർമ്മാണത്തിൽ പങ്കാളിയായിരുന്ന ജോയി സംഭവത്തിനു ശേഷം സുരക്ഷിത ഇടമായി പള്ളിയുടെ മച്ച് തിരഞ്ഞെടുക്കുകയായിരുന്നു. ബുധാനാഴ്ച രാത്രി ഇയാൾ പുറത്തിറങ്ങി കഴിക്കാനായി പഴവും വെള്ളവും വാങ്ങി മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെയാണ് മൊബൈൽ ഓണാക്കിയത്. ടവർ ലൊക്ഷേഷൻ വ്യക്തമായതോടെ പൊലീസ് പള്ളിയുടെ പരിസരത്തെത്തി നടത്തിയ പരിശോധനയിൽ ജോയി കുടുങ്ങി. പിടിയിലാകുമ്പോൾ മച്ചിന് മുകളിൽ ആഹാര സാധനങ്ങളുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌ത പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഡെന്നീസിന്റെ നില ഗുരുതരമാണ്. തലയിൽ നാല് മുറിവുകളുണ്ട്. മാന്നാർ സി.ഐ ജി.സുരേഷ് കുമാർ, ഗ്രേഡ് എസ്.ഐമാരായ ശ്രീകുമാർ,ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, ഹാഷിം, അനീഷ്,ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണപിള്ള, അരുൺ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |