ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരന്റെ ശേഖരത്തിലുണ്ടായിരുന്ന 1010 പുസ്‌തകങ്ങൾ പറവൂർ പബ്ളിക് ലൈബ്രറിക്ക് കൈമാറി. 1,05,774 രൂപ വില വരുന്നതാണ് പുസ്‌തകങ്ങൾ. വിഷുനാളിലായിരുന്നു മുൻമന്ത്രിയുടെ അക്ഷരക്കൈനീട്ടം.
വിവിധ പരിപാടികളിൽ നിന്ന് ലഭിച്ച ലക്ഷക്കണക്കിന് രൂപയുടെ വിലയുള്ള പന്ത്രണ്ടായിരത്തോളം പുസ്‌തകങ്ങൾ സുധാകരന്റെ ശേഖരത്തിലുണ്ടായിരുന്നു. ഇതിൽ എണ്ണായിരത്തോളം പുസ്‌തകങ്ങൾ അനുജന്റെ പേരിലുള്ള ജി. ഭുവനേശ്വരൻ സ്‌മാരക ലൈബ്രറിക്ക് കൈമാറിയിരുന്നു. ബാക്കിയുള്ള പുസ്‌തകങ്ങൾ താമരക്കുളത്തെ കുടുംബ വീട്ടിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ജി. സുധാകരൻ പറഞ്ഞു.
പുസ്തകങ്ങൾ വായിക്കുന്നതിനോടൊപ്പം തന്റെ മകനും കുടുംബവും വായിക്കണമെന്ന് വിചാരിച്ചാണ് ആദ്യം ഇവ ശേഖരിച്ച് തുടങ്ങിയത്. കഴിഞ്ഞ വർഷം കുടുംബത്തിലെല്ലാവരുമായി ആലോചിച്ചാണ് പുസ്തകങ്ങൾ ഗ്രന്ഥശാലകൾ വഴി പുതുതലമുറയ്‌ക്ക് നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്തെ പ്രമുഖ ഗ്രന്ഥാലയങ്ങളിലൊന്നാണ് പറവൂർ പബ്ലിക് ലൈബ്രറി. 'പുസ്തകങ്ങൾ വരും തലമുറക്ക് ഏറെ പ്രയോജനപ്പെടും. ഈ ദൗത്യം നന്നായി പ്രാവർത്തികമാക്കാനാവുന്നത് സമൂഹ ഗ്രന്ഥശാലകളിലൂടെയാണ്. ആദ്യമായി ഈ ആശയം മുന്നോട്ട് വച്ചത് മകൻ തന്നെയാണ്. യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയിലും മാത്രമുള്ള നിരവധി ഗ്രന്ഥങ്ങൾ ശേഖരത്തിലുണ്ട്. എല്ലാ പുസ്തകങ്ങളും ഒരിക്കൽ പൊതുസ്വത്തായി മാറണം. പുസ്തകവായനക്ക് മരണം സംഭവിക്കാൻ പാടില്ല. പുസ്തകങ്ങൾ പുതുതലമുറകൾക്കായി ഉപയോഗപ്പെട്ടു കൊണ്ടേയിരിക്കണം"- ജി. സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |