കായംകുളം: കുമാരകോടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സ്നേഹ ഗായകന്റെ സ്മരണകൾ തുളുമ്പുന്ന ബാല്യഅന്തരീക്ഷത്തിൽ നിന്ന് കവയിത്രിയായി വളർന്ന ബീന കുമാരകോടിയുടെ കാവ്യാർച്ചന പല്ലന ആശാൻ സ്മാരകത്തിലെ കവിയരങ്ങിന് നവ്യാനുഭവമായി.
സ്നേഹ ഗായകന്റെ ഉയർത്തെഴുന്നേൽപ്പ് എന്ന കവിതയാണ് മഹാകവി കുമാരനാശാന്റെ ജൻമദിനാഘോഷത്തിന്റെ ഭാഗമായി പല്ലന കുമാരകോടിയിൽ ആശാൻ സ്മാരക സമിതി സംഘടിപ്പിച്ച കവിയരങ്ങിൽ പ്രദേശവാസിയായ കവയിത്രി ചൊല്ലിയത്.
ഇന്നുമെൻ ഗ്രാമം വിതുമ്പുന്നു ശോകാർദ്രമായി
പാവന സ്നേഹത്തിന്റെ പൂങ്കാവനത്തിൽ
നവ്യ ഗാനങ്ങൾ പാടിപ്പാടി നിർവൃതിയേകിയ
ദിവ്യ ഗായകാ നിൻ വേർപാടിതോർമ്മിക്കുമ്പോൾ.
എന്ന് തുടങ്ങുന്ന കവിതയിൽ ശ്രീനാരായണ ഗുരുദേവനും റെഡീമർ ബോട്ടപകടവും ആശാൻ കവിതകളിലെ കഥാപാത്രങ്ങളും ആശാന്റെ ജീവിതവും ഇഴചേരുന്നു.
ഇന്നുമാ നടുക്കവും ദു:ഖവും മാറാതെ മൂകമായൊഴുകുന്ന പല്ലനയാറുമുണ്ട് കവിതയിൽ. ഉയർത്തെഴുന്നേൽക്കുമോ സ്നേഹ ഗായകാ വീണ്ടും ഇദ്ധര സ്വർഗമായി തീർത്തീടുവാൻ എന്ന പ്രത്യാശയോടെയാണ് കവിത അവസാനിക്കുന്നത്. ഒട്ടേറെ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബീന കുമാരകോടിയുടെ വീട് ആശാൻ സ്മാരകത്തോട് ചേന്നാണ്. കുട്ടിക്കാലം മുതൽ ആശാൻ സ്മാരകത്തിൽ കളിച്ച് വളർന്ന ബീനയ്ക്ക് ആശാന്റെ കവിതകളാണ് കാവ്യ രംഗത്ത് പ്രചോദനമേകിയത്. കായംകുളത്ത് എസ്.എൻ കോളേജ് ഒഫ് മനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ മലയാളം ലക്ചറർ ആണ് ബീന. മംഗലം തറയിൽ ടി.ആർ അജിത്ത് കുമാർ ആണ് ഭത്താവ്. ഏക മകൾ നിവേദ്യ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |