കുട്ടനാട്: കർഷകർക്ക് ഒരു തരത്തിലും നഷ്ടം വരാത്ത രൂപത്തിൽ അടുത്ത കൃഷി മുതൽ പുതിയ ഇൻഷ്വറൻസ് സ്കീം നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. വേനൽ മഴയിൽ വൻതോതിൽ കൃഷി നശിച്ച രാമങ്കരി കൃഷിഭവന് കീഴിലെ ഇല്ലിമുറി തെക്കേതൊള്ളായിരം പാടശേഖരം സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ഒരു ഹെക്ടറിന് ഇത്ര രൂപ എന്ന് കണക്കാക്കിയശേഷം മുൻകൂറായി സിവിൽ സപ്ലൈസ് നേതൃത്വത്തിൽ ആ തുക അടയ്ക്കുകയും പിന്നീട് നെല്ലിന്റെ വില നൽകുമ്പോൾ ഈ തുക തിരിച്ചുപിടിക്കുന്ന രീതിയിൽ കർഷകർക്ക് ബുദ്ധിമുട്ടും നേരിടാത്ത തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഒരു കർഷകൻ പോലും ഇൻഷുറൻസ് പരിരക്ഷയ്ക്ക് പുറത്തുപോകാതെ നടപ്പിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയ്ത്ത് യന്ത്രങ്ങൾക്ക് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് എങ്ങനെ മാറ്റിയെടുക്കാമെന്നതിനെക്കുറിച്ചും കൃഷിമന്ത്രിയുമായി ആലോചിക്കും. കൃഷി പൂർണമായി നശിച്ചവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജോയിക്കുട്ടി ജോസ്, കുട്ടനാട് മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥൻ, മുട്ടാർ ഗോപാലകൃഷ്ണൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |