ആലപ്പുഴ: ഫോർമാലിൻ ചേർത്ത മത്സ്യം വിൽക്കുന്നതായുള്ള പരാതിയെ തുടർന്ന് നഗരത്തിലെ വഴിച്ചേരി മത്സ്യമാർക്കറ്റിലും പരിസരത്തും ജില്ലാഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ 102.5 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. പരിശോധനാസംഘവും മത്സ്യവ്യാപാരികളും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
മൊത്തവ്യാപാരസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തണമെന്നായിരുന്നു ചെറുകിട വ്യാപാരികളുടെ ആവശ്യം. എന്നാൽ,ഫോർമാലിൻ കലർത്തിയ മത്സ്യങ്ങൾ വില്പനക്കായി വാങ്ങരുതെന്ന് മുമ്പ് നൽകിയ നിർദ്ദേശം പാലിക്കണമെന്ന് പരിശോധനാസംഘവും വ്യക്തമാക്കി.
ഇന്നലെ രാവിലെ 9.30ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് ഒന്നിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് വഴിച്ചേരി മാർക്കറ്റിൽ മത്സ്യക്കച്ചവടം നടത്തുന്ന വഴിച്ചേരി തലപ്പറമ്പ് ആയിഷ കോട്ടേജിൽ അസീസ് മൻസിലിൽ അസീസ്, വഴിച്ചേരി പറമ്പിത്തറ അലക്‌സാണ്ടർ എന്നിവരുടെ കടകളിൽ നിന്ന് ഫോർമാലിൻ ചേർന്ന 92 കിലോ കേരയും ഏഴുകിലോ ചീഞ്ഞ തിലോപ്പിയയും വഴിച്ചരി പാലത്തിനു വടക്കുവശം മീൻകച്ചവടം നടത്തുന്ന സക്കറിയാ വാർഡ് പി.ഷാഹിറിന്റെ മത്സ്യത്തട്ടിൽ നിന്നും ഫോർമാലിൻ കലർന്ന 3.5 കിലോ നെയ്മീനുമാണ് പിടിച്ചത്. ചൂണ്ടമീൻ എന്നപേരിലാണ് ഇത് വില്പന നടത്തിയിരുന്നത്.
വഴിച്ചേരി മാർക്കറ്റിൽ കൊച്ചി ഹാർബറിൽ നിന്നുള്ള മത്സ്യമെത്തിച്ചാണ് വില്പന നടത്തിയിരുന്നത്.കൊച്ചി ഹാർബറിൽ ഇവർക്ക് മത്സ്യം നൽകുന്ന ആളിൽ നിന്ന് മത്സ്യം വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതു വകവയ്ക്കാതെയാണ് ഇയാളിൽ നിന്നു തന്നെ ഫോർമാലിൻ കലർന്ന മത്സ്യം ഇവർ വീണ്ടും വില്പനയ്‌ക്കെത്തിച്ചത്. കൊച്ചിൻ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസിനു കീഴിലാണ് കൊച്ചിൻ ഹാർബർ. ഇവർ പരിശോധിച്ച ഫോർമാലിൻ മുക്തമത്സ്യം ഇവിടെ വില്പനയ്ക്ക് ലഭ്യമാണെങ്കിലും ലാഭം നോക്കിയാണ് പലരും അനധികൃത വില്പനക്കാരിൽ നിന്നും കുറഞ്ഞവിലക്ക് മത്സ്യം വാങ്ങി ചില്ലറ വില്പനയ്‌ക്കെത്തിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ രഘുനാഥക്കുറുപ്പ്, ഭക്ഷ്യസുരക്ഷാ ഓഫീസർ എം മീരാദേവി, കുട്ടനാട് ഭക്ഷ്യസുരക്ഷാ ഓഫീസർ ചിത്രാ മേരി തോമസ്, ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരുലക്ഷം വരെ പിഴയീടാക്കാവുന്ന കുറ്റമാണിതെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ എം.മീരാ ബേബി പറഞ്ഞു. ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഹിയറിംഗ് നടത്തിയ ശേഷമായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൺട്രോൾ റൂം എ.എസ്.ഐമാരായ ബിനു, റിച്ചാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും റെയ്ഡിൽ പങ്കെടുത്തു. ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |