അമ്പലപ്പുഴ: ഒരു ഇടവേളക്കു ശേഷം ചോരക്കളമായി അമ്പലപ്പുഴ ദേശീയ പാത . ഇന്നലെ പുലർച്ചെ ദേശീയ പാതയിൽ അമ്പലപുഴയ്ക്ക് സമീപം പായൽക്കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനങ്ങളുടെ കൂട്ടിയിടിയുടെ കാതടിപ്പിക്കുന്ന ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാർ കണ്ട കാഴ്ച ഹൃദയ ഭേദകമായിരുന്നു. മുൻഭാഗം പൂർണമായും തകർന്ന കാറിനുള്ളിൽ ജീവന്റെ ഞരക്കവും മൂളലും മാത്രമായിരുന്നു. ഒരു സ്ത്രീയും 12 വയസുള്ള കുട്ടിയും ഉൾപ്പെടെ അഞ്ചു പേർ രക്തത്തിൽ കുളിച്ചു ബോധരഹിതരായിരുന്നു. പുലർച്ചെ 5.30 കഴിഞ്ഞിരുന്നതിനാൽ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. തുടർന്ന് പൊലീസ് ജീപ്പിലും മറ്റു വാഹനങ്ങളിലുമായി കാറിലുണ്ടായിരുന്ന നാലു പേരെ ആശുപത്രിയിൽ എത്തിച്ചു. കാറിനു ള്ളിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് അധികൃതർ പുറത്ത് എടുത്തത്. സംഭവ സ്ഥലത്ത് വച്ച് തന്നെ നാലുപേരും മരിച്ചു. 12 കാരൻ ഉൾപ്പെടെ നാലു ജീവനുകളാണ് പായൽ കുളങ്ങര അപകടത്തിൽ പൊലിഞ്ഞത്. തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശി ഷൈജു(34) ബന്ധു അഭിരാഗ് (25) ആനാട് സ്വദേശി സുധീഷ് ലാൽ ( 37) മകൻ അമ്പാടി ( 12) എന്നിവരാണ് മരിച്ചത്. സുധീഷിന്റെ ഭാര്യ ഷൈനിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തോട്ടപ്പള്ളിക്കും അമ്പലപ്പുഴക്കും ഇടയിൽ ദിനംപ്രതി അപകടങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും നാടിനെ ഒന്നാകെ നടുക്കിയ ദുരന്തമാണ് ഇന്നലെ നടന്നത്. തിരുവനന്തപുരത്തു നിന്നും നെടുമ്പാശേരി വിമാന താവളത്തിലേക്കു പോകുകയായിരുന്നുകാറിൽ സഞ്ചരിച്ചിരുന്നവർ. അമ്പലപ്പുഴയിൽ നിന്ന് തെക്കോട്ട് തോട്ടപ്പള്ളി വരെയുള്ള റോഡിന്റെ വളവുകളാണ് പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത്. അതിവേഗത്തിൽ വരുന്ന വാഹനം വളവിനടുത്തു എത്തുമ്പോൾ മാത്രമേ എതിർവാഹനം കാണാൻ സാധിക്കു. പല ഭാഗത്തും രാത്രികാലങ്ങളിൽ തെരുവ് വിളക്കുകൾ തെളിയാത്തതും അപകടം വരുത്തിവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |