കുട്ടനാട്: റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു മാസം മുമ്പ് 15 ലക്ഷം രൂപ ചിലവിട്ട് പറമ്പിൽപടി മുതൽ വേലംപറമ്പ് വരെ നിർമ്മിച്ച റോഡ് തകർന്നതായി പരാതി. കോൺക്രീറ്റും ടാറിംഗും ചെയ്ത റോഡിന്റെ ഒരു ഭാഗം സമീപത്തെ പുഴയുടെ ഓരത്തേക്ക് ഇടിഞ്ഞു താഴുകയായിരുന്നു . ഇതോടെ റോഡിലൂടെ സഞ്ചരിക്കുന്ന ചെറു വാഹനങ്ങൾ പോലും എപ്പോൾ വേണമെങ്കിലും അപകടത്തിൽപ്പെടാമെന്ന സ്ഥിതിയിലാണ് .ആലപ്പുറത്തുകാട് പാടശേഖരത്തെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ 30ഓളം വരുന്ന കുടുംബങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരമെന്ന നിലയിലുമായിരുന്നു റോഡ് നിർമ്മിച്ചത്. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാലവർഷം കൂടിയെത്തുന്നതോടെ റോഡ് മൊത്തത്തിൽ ഇടിഞ്ഞുതാഴും . അതിന് മുമ്പ് തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകണമെന്ന് ആലപ്പുറത്തുകാട് പാടശേഖരസമിതി സെക്രട്ടറി ഷിബു കണ്ണന്മാലിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |