ആലപ്പുഴ : തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ ഫണ്ട് ലഭിക്കാൻ പുതിയ എസ്റ്റിമേറ്റ് ഹാർബർ എൻജിനിയറിംഗ് വിഭാഗം തയ്യാറാക്കി. പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിൽ ഉൾപ്പെടുത്തി തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് 110കോടിരൂപയുടെ വിവിധ വികസന പദ്ധതികളാണ് തയ്യാറാക്കി ചീഫ് എൻജിനീയർക്ക് കൈമാറിയത്.
പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ജില്ലയിലെ അരലക്ഷത്തിലധികം മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഗുണം കിട്ടും. അഞ്ച് വർഷം മുമ്പ് 77.2 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചെങ്കിലും വെളിച്ചം കണ്ടിട്ടില്ല. ജി.സുധാകരൻ മന്ത്രിയായിരിക്കെ, ഹാർബർ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ 11.89കോടി ചെലവഴിച്ച് നിലവിലുള്ള പുലിമുട്ടിന്റെ നീളം 250മീറ്റർ വർദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തുറമുഖത്തിന്റെ തെക്കുഭാഗത്തുള്ള പുലിമുട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ കൂടി പടിഞ്ഞാറുഭാഗത്തേക്ക് നീട്ടണമെന്നും ഇതിന് സമാന്തരമായി മാത്തേരിഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് പുലിമുട്ട് നിർമ്മിച്ചാൽ വേലിയേറ്റത്തിൽ പതിവായി മണൽ അടിഞ്ഞുകൂടുന്നത് മൂലമുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കുവാൻ കഴിയുമെന്നും സർക്കാർ നിയോഗിച്ച സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ചിംഗ് ഏജൻസി സമർപ്പിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കേന്ദ്ര സർക്കാരിൽ സമർപ്പിക്കാൻ പുതിയ പദ്ധതി തയ്യാറാക്കിയത്.
മണൽ നീക്കംചെയ്യൽ
തുറമുഖത്തിന്റെ മുൻഭാഗത്ത് മണൽ അടിഞ്ഞു കൂടുന്നതിനെത്തുടർന്ന് വള്ളങ്ങൾക്കും ബോട്ടുകൾക്കും അകത്ത് പ്രവേശിക്കാൻ കഴിയാത്തതിനാൽ ആയിരക്കണക്കിന് മത്സ്യതൊഴിലാളികളും അനുബന്ധ തൊഴിലാളികളും ബുദ്ധിമുട്ടുകയാണ്. തോട്ടപ്പള്ളിയിൽ എത്തേണ്ട വള്ളങ്ങൾ കായംകുളം മത്സ്യബന്ധന തുറമുഖത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. മത്സ്യവുമായി കായംകുളം തുറമുഖത്ത് പോയി വില്പന നടത്തിയ ശേഷം മടങ്ങി തോട്ടപ്പള്ളിയിൽ എത്തുമ്പോൾ 50 കിലോമീറ്റർ കൂടുതലായി സഞ്ചരിക്കണം. ഇത് ഇന്ധന ചിലവ് കൂട്ടും. മണൽ നീക്കം ചെയ്യുന്നതിന് ഐ.ആർ.ഇയുടെ നേതൃത്വത്തിൽ ഡ്രഡ്ജിംഗ് ജോലികൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല.
പുതിയ പദ്ധതി
1.ആകെ തുക: 110കോടി
2.തെക്കുഭാഗത്തുള്ള പുലിമുട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ കൂടി നീട്ടും
3. തുറമുഖത്ത് നിന്ന് 150മീറ്റർ വടക്കുമാറി മാത്തേരി ഭാഗത്ത് നിന്ന് സമാന്തര പുലിമുട്ട്
4.നിലവിലെ പുലിമുട്ടിന്റെ സംരക്ഷണത്തിനായി അറ്റക്കുറ്റ പ്രവൃത്തികൾ
5. പുതിയ ലേല ഹാൾ, ടോയ്‌ലെറ്റ് ബ്ളോക്ക്
6. കാർ, ബൈക്ക് എന്നിവയ്ക്ക് പുതിയ പാർക്കിംഗ് സംവിധാനം
വികസന വഴികൾ
ഫിഷ്ലാൻഡിംഗ് സെന്റർ
തുടക്കം...............1987ൽ
ഉദ്ഘാടനം..........1991ൽ
മത്സ്യബന്ധന തുറമുഖം
നിർമ്മാണോദ്ഘാടനം.......2004 ഡിസംബറിൽ
ആദ്യഘട്ടം ഉദ്ഘാടനം.......... 2011ൽ
"പ്രധാനമന്ത്രി മത്സ്യ സമ്പാദന യോജന പദ്ധതിയിൽ ഉൾപ്പെടുത്തി തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് 110കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് കൂടുതൽ ഗുണകരമാകുന്ന തരത്തിൽ വികസനത്തിന് വഴിയോരുക്കും.
അസി.എക്‌സിക്യുട്ടീവ് എൻജിനീയർ, ഹാർബർ എൻജിനീയറിംഗ് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |