SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 PM IST

ലോകോത്തര നിലവാരത്തിൽ ഒരുങ്ങുന്നു തകഴി മ്യൂസിയം

h

ആലപ്പുഴ : കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ കർമ്മഭൂമിയിൽ ലോകോത്തര നിലവാരമുള്ള മ്യൂസിയം ഒരുങ്ങുന്നു. നിലവിൽ തകഴി സ്മാരകം സ്ഥിതി ചെയ്യുന്ന ശങ്കരമംഗലം വീടിനോട് ചേർന്നുള്ള 25 സെന്റ് സ്ഥലം കൂടി ഉൾപ്പെടുത്തിയാണ് സാംസ്ക്കാരിക വകുപ്പ് പുതിയ മ്യൂസിയം ഒരുക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം നീണ്ടു പോയ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് 4.30ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തകഴി സ്മാരകം ചെയർമാൻ ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച അഞ്ച് കോടി രൂപ ഉൾപ്പടെ 6.5 കോടി രൂപ മുടക്കിയാണ് മ്യൂസിയം യാഥാർത്ഥ്യമാക്കുന്നത്. 2001 ൽ തകഴി ശങ്കരമംഗലം സർക്കാർ ഏറ്റെടുത്ത് മ്യൂസിയമാക്കി മാറ്റിയിരുന്നു. ആ കാലം മുതൽ ലോകനിലവാരത്തിലുള്ള ഒരു മ്യൂസിയം നിർമ്മിക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചു. 2009ലാണ് നിലവിലുള്ള വീടിനു പിന്നിലെ 25 സെന്റ് സ്ഥലം തകഴിയുടെ മക്കളിൽ നിന്ന് സാംസ്‌കാരിക വകുപ്പ് വില കൊടുത്തു വാങ്ങി പ്രാരംഭ നടപടികൾ ആരംഭിച്ചത്. 2019 - 2020ലെ ബഡ്ജറ്റിൽ സർക്കാർ 5 കോടി രൂപ മ്യൂസിയം നിർമ്മാണത്തിനായി അനുവദിച്ചെങ്കിലും ലോക്ക്ഡൗൺ തടസമായി. നിലവിൽ സർക്കർ പണം അനുവദിച്ച് ഭരണാനുമതി നൽകിക്കഴിഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ടെൻഡർ ലഭിച്ചിട്ടുള്ളത്. ഊരാളുങ്കലുമായി സ്മാരക സമിതി ധാരണാപത്രം ഒപ്പിട്ടു.

കുട്ടനാടിന്റെ തനത് സൗന്ദര്യത്തിൽ
കുട്ടനാടിന്റെ പ്രകൃതിക്കും ജൈവ സ്വഭാവത്തിനും ഇണങ്ങുന്ന നിർമ്മിതിയാണ് മൂവായിരം ചതുരശ്ര അടിയിൽ ഒരുക്കുക. തകഴി എന്ന വ്യക്തിയെയും കഥാകാരനെയും അടയാളപ്പെടുത്തുന്ന മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ പ്രധാന കൃതികൾ, കഥാപാത്രങ്ങൾ എന്നിവയിലൂടെ സഞ്ചരിക്കുന്ന അനുഭൂതി സന്ദർശകനു ലഭിക്കുന്നതരത്തിലാണ് രൂപകല്പന. ലൈബ്രറി, ഓഡിയോ - വിഷ്വൽ മുറി, നിശ്ചല ദൃശ്യങ്ങൾ എന്നിവയുമുണ്ടാകും. തടിപ്പാലവും പടിപ്പുരയും ഏറുമാടവുമൊക്കെയായി കുട്ടനാടിന്റെ തനത് സൗന്ദര്യത്തിലാണ് മ്യൂസിയം നിർമ്മിക്കുന്നത്. കഥാപാത്രങ്ങളെ സ്മാരകത്തിൽ ഏതു തരത്തിൽ ചിത്രീകരിക്കണമെന്നത് ക്യൂറേറ്ററാണ് തീരുമാനിക്കുക. കെട്ടിടത്തിന്റെ രൂപഘടനയിലാണ് ചർച്ച പൂർത്തിയായത്.


എല്ലാവരെയും വരവേറ്റ് ശങ്കരമംഗലം

തകഴിയും ഭാര്യ കാത്തയും ജീവിച്ചിരുന്ന കാലത്തെന്നത് പോലെ ഇന്നും അതിഥികളെ സ്വാഗതം ചെയ്യുകയാണ് തകഴി സ്മാരകം. 2001ലാണ് തകഴി മ്യൂസിയത്തിന് ഔപചാരികമായ തുടക്കം കുറിച്ചത്.

വിശാലമായ ഹാളും അറയും അടുക്കളയും വരാന്തയും ഏതാനും മുറികളും ചേർന്ന ശങ്കരമംഗലം വീടാണ് മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. തകഴിയ്ക്ക് ലഭിച്ച അവാർഡുകൾ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠവും പദ്മഭൂഷൺ സമ്മാനവും കേരള സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്‌കാരവും പ്രദർശിപ്പിച്ചിട്ടുണ്ട്.

നിർമ്മാണച്ചെലവ് 6.5 കോടി രൂപ

വിശ്വസാഹിത്യകാരന്റെ നാമധേയത്തിൽ ലോകനിലവാരത്തിലൊരു മ്യൂസിയം എന്ന സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. ഇന്നും നിത്യേന നിരവധി സന്ദർശകരാണ് സ്മാരകത്തിൽ എത്തിക്കൊണ്ടിരിക്കുന്നത്. പുതിയ മ്യൂസിയം പൂർത്തിയാകുന്നതോടെ സാഹിത്യപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി ഇവിടം മാറും

- കെ.ബി.അജയകുമാർ, സെക്രട്ടറി, തകഴി സ്മാരകം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.