ചേർത്തല : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുള്ള 16കാരൻ സൻജിന്റെ ജീവൻ കാക്കാൻ നഗരം നാളെ കൈകോർക്കും. ചേർത്തല നഗരസഭ 11-ാം വാർഡിൽ സജീ -ഷീബ ദമ്പതികളുടെ ഏകമകനാണ് കണിച്ചുകുളങ്ങര വി.എച്ച്.എസ്.ഇയിലെ പ്ലസ് വൺ വിദ്യാർത്ഥിയായ സൻജിൻ. അമ്മ ഷീബയാണ് മകന്റെ ജീവൻ നിലനിർത്താൻ വൃക്കനൽകുന്നത്.ശസ്ത്രക്രിയയ്ക്കും തുടർചികിത്സയുമടക്കമുള്ള ചിലവുകൾ നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയത്.
ചങ്ങനാശേരി പ്രത്യാശയുടെ സഹകരണത്തിൽ ജീവൻരക്ഷാസമിതിക്ക് രൂപം നൽകിയാണ് പ്രവർത്തനം.നാളെ ജനകീയ ധന സമാഹരണത്തിലൂടെ രാവിലെ 8മുതൽ ഉച്ചയ്ക്ക് ഒന്നുവരെ 35 വാർഡുകളിൽ നിന്നായി അരക്കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി നഗരസഭാതലത്തിലും എല്ലാ വാർഡുതലത്തിലും ജനകീയ സമിതികൾ രൂപീകരിച്ചു.156 സ്‌ക്വാഡുകളാണ് സമാഹരണത്തിനിറങ്ങുക.എല്ലാ വീടുകളിലും ഇതിനായുള്ള സന്ദേശങ്ങൾ എത്തിച്ചു പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ,ജനറൽ കൺവീനർ എൻ.കെ.പ്രകാശൻ,പി.ഉണ്ണിക്കൃഷ്ണൻ,ആശാ മുകേഷ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.എസ്.സാബു,ജി.രഞ്ജിത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കൗൺസിലർമാർക്കൊപ്പം കുടുംബശ്രീ,സി.ഡി.എസ് അംഗങ്ങളും എല്ലാ രാഷ്ട്രീയ,സാമൂഹിക,സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും ചേർന്നതാണ് സ്‌ക്വാഡുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |