ആലപ്പുഴ : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്ക് സ്ഥിരം യാത്രക്കാരെയും ദീർഘദൂര യാത്രക്കാരെയും വലച്ചു. ജില്ലയിൽ വിവിധ ഡിപ്പോകളിൽ നിന്ന് ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലെ ഏഴ് ബസുകൾ മാത്രമാണ് ആകെ സർവീസ് നടത്തിയത്.
ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, എടത്വാ ഡിപ്പോകളിൽ ഒരു സർവ്വീസ് പോലും നടന്നില്ല. സമരത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും, സി.ഐ.ടി.യു സമരത്തിന് പരോക്ഷ പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിച്ചത്. സർക്കാർ ഓഫീസുകളിലടക്കം എത്തുന്നതിന് കെ.എസ്.ആർ.ടി.സിയെ മാത്രം നിത്യേന ആശ്രയിക്കുന്ന നൂറ് കണക്കിന് പേരാണ് ഇന്നലെ വലഞ്ഞത്. ദീർഘദൂര സർവ്വീസ് നടത്തിയ വിരലിലെണ്ണാവുന്ന സൂപ്പർ ഫാസ്റ്റ് ബസുകളിൽ സൂചി കുത്താൻ പോലും സ്ഥലം ശേഷിക്കാത്ത അവസ്ഥയായിരുന്നു. സമരത്തെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ ഇതു വകവയ്ക്കാതെയാണ് സമരം തുടർന്നത്. സമരത്തെക്കുറിച്ച് മുൻധാരണയില്ലാതെ പ്രധാന ബസ് സ്റ്റാൻഡുകളിലടക്കം എത്തിയവർ പിന്നീട് ട്രെയിൻ ഗതാഗതത്തെ ആശ്രയിച്ചാണ് യാത്ര തുടർന്നത്.
കാത്ത് നിന്നവർ നിരാശരായി
സി.ഐ.ടി.യു തൊഴിലാളികൾ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് പ്രത്യാശിച്ച് വിവിധ സ്റ്റോപ്പുകളിലെത്തിയവരാണ് ബസ് കാത്തു നിന്ന് കുഴഞ്ഞത്. സ്വകാര്യ ബസ് സർവ്വീസുകളില്ലാത്ത മേഖലയിലെ ജനങ്ങൾ അക്ഷരാർത്ഥത്തിൽ വലഞ്ഞു. വർദ്ധിപ്പിച്ച ഓട്ടോറിക്ഷാ നിരക്ക് നൽകി ജോലി സ്ഥലത്തെത്തുന്നത് കനത്ത നഷ്ടം വരുത്തുമെന്ന് പലരും പ്രതികരിച്ചു. ഇതോടെ വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സമരം മൂലം ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടി വന്നു.
കച്ചവടവും നിലച്ചു
പ്രധാന ബസ് സ്റ്റാൻഡുകളിലെത്തുന്ന യാത്രക്കാരെയും ജീവനക്കാരെയും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഭക്ഷണശാലകൾ മുതൽ ലോട്ടറികച്ചവടം വരെ ഇതിൽ ഉൾപ്പടും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പരിസരത്തേക്ക് ആരും എത്താത്ത സമരദിനങ്ങൾ ഇത്തരം കച്ചവടക്കാർക്കും നഷ്ടത്തിന്റേതാണ്.
ഡിപ്പോകളും ഓപ്പറേറ്റ് ചെയ്ത സർവീസുകളും
മാവേലിക്കര - 2
കായംകുളം - 2
ചെങ്ങന്നൂർ - 3
വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് ഇന്നലെ ജില്ലയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തത്. പല ഡിപ്പോകളിലും ഹാജർ നില പൂജ്യമായിരുന്നു
-അശോക് കുമാർ, എ.ടി.ഒ, ആലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |