ആലപ്പുഴ: നെല്ലു സംഭരണം അടിയന്തരമായി പുനരാരംഭിച്ചില്ലെങ്കിൽ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ 10000 ടൺ നെല്ല് കെട്ടിക്കിടക്കും. 2,500ഹെക്ടർ സ്ഥലത്തെ വിളവെടുപ്പ് കഴിയുന്നതോടെ കുട്ടനാട്ടിലെ കൊയ്ത്തു പൂർണമാകും. നെല്ലു കിളിർക്കുമോയെന്ന ഭയത്തിൽ കഴിയുന്ന കർഷകർ, ജില്ലാ ഭരണകൂടവും കൃഷി വകുപ്പും വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയർത്തുന്നു.
അടുത്ത രണ്ട് ദിവസം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നു. വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു.
കാവാലം, പുളിങ്കുന്ന്, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിലാണ് നെല്ല് സംഭരണം പൂർണ്ണമായും മുടങ്ങിയത്. കുട്ടനാട്ടിൽ 370പാടശേഖരങ്ങളിലായി 17,500ഹെക്ടർ സ്ഥലത്താണ് പുഞ്ചകൃഷി ഇറക്കിയത്. വിളവെടുപ്പ് പൂർത്തികരിച്ചതിൽ 12,00ൽ അധികം ടൺ നെല്ലാണ് സംഭരിക്കാനാകാതെ പാടശേഖരങ്ങളുടെ നടുവിൽ കൂട്ടിയിട്ടിരിക്കുന്നത്.
വ്യവസ്ഥകൾക്ക് വഴങ്ങിയിട്ടും സംഭരണമില്ല
15കിലോ വരെ കിഴിവും നെല്ല് നിറയ്ക്കാനുള്ള ചാക്കും അനുബന്ധ ചെലവും കർഷകർ നൽകണമെന്നാണ് മില്ലുടമകൾ വാദിക്കുന്നത്. ആദ്യമൊക്കെ കർഷകർ എതിർത്തെങ്കിലും മഴ കനത്തതോടെ മില്ലുടമകളുടെ ആവശ്യങ്ങൾ കർഷകർ
അംഗീകരിച്ചിട്ടും നെല്ല് സംഭരിക്കാൻ തയ്യാറാകാത്തത് തിരിച്ചടിയാകുന്നു. മഴപെയ്യുമ്പോൾ നെല്ല് നനയാതെ മൂടിയിടാനായി പാടശേഖരത്തിൽ കർഷകർ കാവലിരിക്കുകയാണ്. പ്രകൃതി കനിഞ്ഞുനൽകിയ നല്ല വിളവിന്റെ പ്രയോജനം തങ്ങൾക്ക് നഷ്ടമാകുമോയെന്നാണ് ഇവരുടെ ഭയം. ഒരു ഹെക്ടർ കൃഷിക്ക് അഞ്ച് ടണിലധികം വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
#യന്ത്രങ്ങൾ ഇല്ല
കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമവും കൊയ്ത്തു വൈകാൻ കാരണമായി. 600യന്ത്രങ്ങൾ വേണ്ടിടത്ത് 310 യന്ത്രങ്ങളാണ് കുട്ടനാട്ടിൽ എത്തിച്ചത്. യന്ത്രങ്ങളുടെ കുറവും വേനൽമഴയിൽ രൂപപെട്ട വെള്ളക്കെട്ടും കൊയ്ത്തിന് തടസമാകുന്നു. 90ദിവസം കൊണ്ട് വിളവെടുപ്പ് പൂർത്തികരിക്കേണ്ട പാടശേഖരങ്ങളിൽ 120ദിവസമായിട്ടും കൊയ്ത്തു പൂർത്തികരിക്കാൻ കഴിഞ്ഞിട്ടില്ല. കാലപഴക്കം ചെന്ന യന്ത്രങ്ങൾ കൊയ്ത്തിന് ഉപയോഗിക്കുന്നതിന്റെ ബാദ്ധ്യതയും കർഷകർ സഹിക്കേണ്ടി വരുന്നു. പ്രവർത്തന സജ്ജമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഇല്ലാത്തത് ഇതിന് കാരണം. കൊയ്യുന്ന നെല്ലിലെ പതിര് പുറത്തേക്ക് തള്ളാനുള്ള ശേഷി ഇല്ലാത്ത യന്ത്രങ്ങളും കൊയ്ത്തിന് ഉപയോഗിക്കുന്നതിനാൽ മില്ലുടമകൾ കിഴിവിന്റെ പേരിൽ കർഷകരെ പിഴിയുന്നതിന് കാരണമാകുന്നു. ഇത്തരം യന്ത്രങ്ങൾ കൊയ്ത്തിന് ഉപയോഗിക്കുമ്പോൾ സമയവും അധികമായി എടുക്കുന്നു. ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടാത്തതാണ് പ്രധാന പ്രശ്നം.
...............................................
നിലവിലെ പ്രതിസന്ധി പരിഹരിച്ച് നെല്ല് സംഭരണം വേഗത്തിലാക്കണം. ഈർപ്പത്തിന്റ പേരിൽ മില്ലുടമകൾ അമിതമായി കിഴിവ് ആവശ്യപ്പെടുന്നതായും കിഴിവ് ലഭിക്കും വരെ നെല്ല് സംഭരിക്കാതെ മില്ലുകാർ കൃഷിക്കാരെ ദ്രോഹിക്കുന്ന സാഹചര്യം ഒഴിവാക്കാൻ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം.
നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |