SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.01 PM IST

കാലാവസ്ഥാ വ്യതിയാനം, ഇന്ധന വില വർദ്ധന... ദുരിതച്ചുഴിയിൽ മത്സ്യ മേഖല

kalavastha

ആലപ്പുഴ: മത്സ്യത്തൊഴിലാളികൾക്ക് ഒന്നിനുപിറകെ ഒന്നായി ദുരിതങ്ങളുടെ പൂരമാണ്. കാലാവസ്ഥാ വ്യതിയാനം, ഇന്ധന വില വർദ്ധന... ഇങ്ങനെ പ്രശ്നങ്ങളുടെ ചുഴിയിൽ ഉഴലുകയാണ് ജില്ലയിലെ തീരദേശത്തെ അരലക്ഷത്തോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾ.

കാലാവസ്ഥ വ്യതിയാനത്തോടെ മത്സ്യക്ഷാമം രൂക്ഷമായിരുന്നു. ഒപ്പം ഇന്ധന വിലവർദ്ധനവ് മത്സ്യമേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഒക്ടോബറിൽ തുടങ്ങിയ മേഖലയിലെ മാന്ദ്യത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. കടലിൽ പോകുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. ഭൂരിഭാഗം ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ നങ്കൂരമിട്ടിരിക്കുന്നു. കടൽ കനിയുമെന്ന് കരുതിയെങ്കിലും പ്രതീക്ഷിക്കുന്ന മത്സ്യം ലഭിക്കുന്നില്ല. ഒന്നേകാൽ മുതൽ രണ്ടര ലക്ഷം രൂപവരെ ഒരു തവണ പോകുന്നതിന് ചെലവാകും. ചെലവിനു പോലുമുള്ള മത്സ്യം ലഭിക്കാത്തതിനാൽ 30 ശതമാനം ബോട്ടുകളും വള്ളങ്ങളും മാത്രമാണ് മത്സ്യബന്ധനത്തിന് പോകുന്നത്.

# മത്സ്യവൈവിദ്ധ്യം കുറഞ്ഞു

ആഗസ്റ്റിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് കടലിൽ പോകുന്നതെങ്കിലും കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ട്രോളിംഗ് നിരോധത്തിന് ശേഷം പുല്ലൻ ചെമ്മീൻ, കരിക്കാടി, കിളിമീൻ, നങ്ക് എന്നിവയാണ് ലഭിക്കാറ്. ഇക്കുറി ഇതൊക്കെ പേരിനു മാത്രം. തീരക്കടൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നെത്തോലി, താടയും പാരയും തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് ലഭിച്ചിരുന്നത്.

# മണ്ണെണ്ണ സബ്സിഡി പേരിന്

മത്സ്യഫെഡ് വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ 124 രൂപയ്ക്ക് വിൽക്കുമ്പോൾ സബ് സിഡിയായി ലഭിക്കുന്നത് ലിറ്ററിന് 25 രൂപ മാത്രം. മണ്ണെണ്ണയ്ക്ക് 50 രൂപ വിലയുണ്ടായിരുന്നപ്പോൾ 2015-16 കാലഘട്ടത്തിൽ നിശ്ചയിച്ച 25 രൂപ സബ്‌സിഡിയാണ് മണ്ണെണ്ണയ്ക്ക് 124 രൂപ ഉള്ളപ്പോഴും ലഭിക്കുന്നത്. സബ്‌സിഡി വർദ്ധിപ്പിക്കാൻ തയ്യാറാകുന്നില്ല എന്നു മാത്രമല്ല ഉള്ള സബ്‌സിഡി തന്നെ കഴിഞ്ഞ നാലു മാസത്തെ തുക കുടിശികയുമാണ്. കരിഞ്ചന്തയിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വിലയാണ് മത്സ്യ ഫെഡ് ഈടാക്കുന്നത്. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നു പറയുന്നുണ്ടെങ്കിലും കുറഞ്ഞവിലയ്ക്ക് മണ്ണെണ്ണ നൽകാൻ സംസ്ഥാനവും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

...........................................

"മണ്ണെണ്ണയുടെ ദൗർലഭ്യം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പോലെ കേന്ദ്രത്തിൽ നിന്ന് മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കിൽ മണ്ണെണ്ണ ഫിഷറീസ് വകുപ്പിന് നേരിട്ട് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം. ഇന്ധന സബ്‌സിഡി നൽകി മത്സ്യ മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

വി.ദിനകരൻ, ചെയർമാൻ,

കേരള മത്സ്യമേഖല സംരക്ഷണസമിതി

.....................................

"തീരപ്രദേശത്തെ ദുസ്ഥിതി പരിഹരിക്കാൻ ഫിഷറീസ് മന്ത്രി ഇടപെടണം. കുറഞ്ഞനിരക്കിൽ മണ്ണെണ്ണ മത്സ്യബന്ധനയാനങ്ങൾക്ക് സമയബന്ധിതമായി നൽകണം. യന്ത്രവത്കൃത ബോട്ടുകളുടെ ശബ്ദമലിനീകരണം നിയന്ത്രിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ നടപടിയുണ്ടാകണം.

ക്ലീറ്റസ് വെളിയിൽ, ജനറൽ സെക്രട്ടറി,

കത്തോലിക്കാ മത്സ്യത്തൊഴിലാളി യൂണിയൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.