ചേർത്തല: നഗരത്തിലെ തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പ ബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. കണിച്ചുകുളങ്ങര സ്വദേശിയായ യുവാവ് വാങ്ങിയ പാഴ്സലിലാണ് വെള്ളിമോതിരം കണ്ടെത്തിയത്. നഗരസഭാ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ആരോഗ്യവകുപ്പ് തട്ടുകട അടച്ചിടാൻ നിർദ്ദേശം നൽകി. നഗരത്തിൽ അപ്സര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയ്ക്കെതിരെയാണ് പരാതി.
കണിച്ചുകുളങ്ങര സ്വദേശി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. വെജിറ്റേറിയൻ മാത്രം കഴിക്കുന്ന ഷാലി വീട്ടിൽ ഭാര്യക്കും മക്കൾക്കും വേണ്ടിയാണ് പാഴ്സൽ വാങ്ങിയത്. വീട്ടുകാർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മോതിരം കണ്ടത്. ഭക്ഷണം കഴിച്ചവർക്ക് അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. നഗരത്തിലാണ് ഭക്ഷണം വിൽപ്പന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാൽ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടർ നടപടികൾ. അന്വേഷണം പൂർത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. നഗരത്തിൽ ഹോട്ടലുകളിൽ നിന്നും തുടർച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങൾ പിടിച്ചെടുത്ത് കർശന നടപടി സ്വീകരിക്കുന്നതിനിടെയാണ് തട്ടുകടയ്ക്കെതിരെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |