ഹരിപ്പാട്: ഒന്ന് വിളിച്ചാൽ മതി ജോബി വീട്ടുമുറ്റത്തെത്തും. കൊവിഡ് സമയത്ത് മാത്രമല്ല, തന്റെ നഴ്സിംഗ് ജീവിതത്തിൽ എന്നും മുന്നണി പോരാളിയാണ് ഹരിപ്പാട് പിലാപ്പുഴ ഇനോഷ് ഭവനത്തിൽ ജോബി ബിനു.
കൊവിഡ് കാലത്ത് നിരവധി നഴ്സുമാരും ഡോക്ടർമാരും സേവന മുഖത്ത് നിറഞ്ഞുനിന്നെങ്കിലും ജോബി ഇതിൽ നിന്നും ഒക്കെ വ്യത്യസ്തനാണ്. പഠനം കഴിഞ്ഞതിന് മുതൽ തന്റെ സഹായം ആവശ്യമുള്ളവരുടെ കൂടെ ജോബിയുണ്ട്. എറണാകുളം സ്വകാര്യ കോളേജിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി പന്ത്രണ്ട് വർഷത്തോളം ഉത്തർപ്രദേശിൽ നഴ്സായി ജോലി ചെയ്തു. തുടർന്ന് മക്കളെ നോക്കാനുള്ള സൗകര്യാർത്ഥം നാട്ടിലെത്തി വീടിന് സമീപത്തെ സ്വകാര്യ ലാബിൽ ജോലിയിൽ പ്രവേശിച്ചു. സഹായിയായ ജോബി നാട്ടുകാർക്ക് പ്രിയങ്കരിയായി മാറി. ജോബി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് സേവനം ചെയ്യുന്നത്. കിടപ്പ് രോഗികൾക്ക് ഉൾപ്പടെ വീടുകളിലെത്തി ഇൻജക്ഷനും ആഹാരം നൽകാനുള്ള ട്യൂബുകളും മറ്റും ഇട്ട് നൽകും. പാലിയേറ്റീവ് കെയർ പ്രവർത്തകർ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് തിരികെ പോയ കേസുകൾ വരെ ജോബി ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.
കൊവിഡ് കാലഘട്ടത്തിൽ ജോലി ചെയ്യുന്ന ലാബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള സ്ഥലങ്ങളിൽ പോയി സാമ്പിളുകൾ ശേഖരിച്ച പ്രവർത്തനങ്ങളിലും മുന്നിൽ നിന്നത് ജോബിയാണ്. കൊവിഡിൽ ആശുപത്രികളിൽ എത്താൻ കഴിയാതിരുന്നവർക്ക് വീട്ടിലെത്തി പരിചരണം നൽകി. ദിവസവും രാവിലെ 6.30 ഓടെ വീട്ടിലെ ജോലികൾ പൂർത്തിയാക്കി ജോബി സേവന രംഗത്തിറങ്ങും. രാത്രി വരുന്ന ആവശ്യങ്ങൾക്ക് ഭർത്താവ് ബിനുവോ മകൻ ഇനോഷോ കൂട്ടിന് കൂടും. കൊവിഡ് കാലത്ത് ജോബി സഹായങ്ങൾക്ക് ഇറങ്ങിയതോടെ ഇലക്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് കുട്ടികളെ പോലും നോക്കാതെയാണ് രോഗികളുടെ പരിചരണത്തിനായി രംഗത്തിറങ്ങിയത്. വീടുകളിൽ എത്തി ചെയ്യുന്ന സേവനങ്ങൾക്ക് ഉൾപ്പടെ ആരോടും ഫീസ് ചോദിച്ച് വാങ്ങാറില്ല. മനസറിഞ്ഞ് തരുന്നത് വാങ്ങി മടങ്ങുകയാണ് ചെയ്യുന്നതെന്നും ജോബി പറഞ്ഞു. പത്താം ക്ളാസിൽ പഠിക്കുന്ന ഇനോഷ്, എട്ടാം ക്ളാസിൽ പഠിക്കുന്ന ഇഷ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |