ആലപ്പുഴ: 'ആലപ്പുഴ ടു കാശ്മീർ' ... ഇത് പുതുതായി അനുവദിച്ച ട്രെയിനിന്റെ റൂട്ടല്ല. സൈക്കിൾ പ്രേമിയായ പതിനാറുകാരന്റെ കാശ്മീരിലേക്കുള്ള സവാരി സ്വപ്നമാണ്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ തൊട്ടരികിലെത്തി നിൽക്കുകയാണ് ആലപ്പുഴ എസ്.ഡി.വി ബോയിസ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി സൗരവ് സോണി.
ആലപ്പുഴ തോണ്ടൻകുളങ്ങര അവലക്കുന്ന് വെളിയിൽ ഹൗസിൽ വി.ജെ.സോജി-രാജേശ്വരി ദമ്പതികളുടെ മകനായ സൗരവ് പൊതുവേ യാത്ര ഇഷ്ടപ്പെടുന്ന ആളാണ്. സൈക്കിൾ യാത്രാകമ്പക്കാരനായ ജ്യേഷ്ഠൻ സൂരജ് സോണിയാണ് പ്രചോദനം. 15ന് രാവിലെ 9ന് ആലപ്പുഴ എസ്.പി ഓഫീസിൽ ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
ഒറ്റഗിയർ സൈക്കിളിൽ 90 ദിവസം കൊണ്ട് കാശ്മീരിൽ എത്തുമെന്നാണു പ്രതീക്ഷ. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം വഴി നാലുദിവസത്തിനുള്ളിൽ കോഴിക്കോട് എത്തും. അവിടെ നിന്ന് പ്ലസ്ടു വിദ്യാർത്ഥിയും സുഹൃത്തുമായ ഹബിനും ഒപ്പം ചേരും. തുടർന്ന് കാസർകോഡ്, മംഗലാപുരം, ഗോവ, രത്‌നനഗർ, ജാൻസി, മദ്ധ്യപ്രദേശ്, ആതിര, ഡൽഹി, മണാലി ലഡാക്ക്, കാശ്മീർ എന്നിവിടങ്ങൾ വഴി ജമ്മുവിലെ താവിയിൽ യാത്ര സമാപിക്കും. ഒരു ദിവസം 60മുതൽ 65കിലോമീറ്റർ സഞ്ചരിക്കും. 4500കിലോമീറ്റർ സഞ്ചരിക്കേണ്ടിവരും കാശ്മീരിലെത്താൻ. മടക്കയാത്ര ട്രെയിനിലായിരിക്കും. ലഘുഭക്ഷണം കൈയിൽ എടുക്കും. ഭക്ഷണം ഹോട്ടലുകളിലാകും. താമസം സൈക്കിളിൽ തന്നെ കരുതുന്ന ടെന്റിലാണ്. കൊവിഡ് സമയത്ത് സൗരവ് തിരുവനന്തപുരത്തും തുടങ്ങി കാസർഗോഡ് വരെ ഓൾ കേരള സൈക്കിൾ യാത്ര നടത്തിയിരുന്നു.
അന്ന് കൊല്ലത്തു വച്ചാണ് ഹബിനുമായി പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ചേർന്ന് കാശ്മീരിലേക്കുള്ള യാത്ര പ്ളാൻ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |